കോട്ടയം: ഓണ്‍ലൈന്‍ വായ്‍പാ തട്ടിപ്പ് സംഘങ്ങള്‍ വീണ്ടും സജീവമാകുന്നു. കോട്ടയം സ്വദേശിനിയായ വീട്ടമ്മ 10,000 രൂപ വായ്പയെടുത്ത് ഒരു മാസത്തിനുള്ളില്‍ തിരിച്ചടച്ചത് 70,000 രൂപ. തുടര്‍ന്നും പണം അടയ്ക്കില്ലെന്ന് അറിയിച്ചതോടെ വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.
10,000 രൂപ ആവശ്യമായി വന്ന കോട്ടയം സ്വദേശിനിയാണ് വായ്‌പ എടുക്കുന്നതിനായി ഫെയ്‌സ്ബുക്കിൽ കണ്ട പരസ്യത്തിലൂടെ വായ്പാ തട്ടിപ്പ് സംഘത്തിന്റെ കുരുക്കില്‍ പെട്ടത്. പരസ്യം കണ്ട് ദത്താ റുപ്പി എന്ന ആപ് ഡൗണ്‍ലോഡ് ചെയ്തതിനൊപ്പം തന്നെ ഗ്യാലറിയും കോണ്‍ടാക്റ്റും ആക്‌സസ് ചെയ്യാനുള്ള അനുവാദവും നല്‍കി. 10,000 രൂപ തിരിച്ചടച്ചതിന് ശേഷവും പുതിയൊരു യുപിഐ ഐഡി അയച്ചുതന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.
കോണ്ടാക്‌ടുകൾ ഹാക്ക് ചെയ്ത തട്ടിപ്പ് സംഘം ഫോണിലുണ്ടായിരുന്ന എണ്ണൂറോളം നമ്പറുകളിലേക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും ഭീഷണികളും അയച്ചുതുടങ്ങി. ഒപ്പം. മോര്‍ഫ് ചെയ്ത ചിത്രങ്ങളും. ഇതിനിടയില്‍ ഇന്‍സ്റ്റന്റ് ലോണ്‍ എന്ന ആപ് വഴി 10,000 രൂപ കൂടി വായ്പയെടുപ്പിച്ചു. ശല്യം സഹിക്കാതെ പരാതിക്കാരി ഫോണ്‍ എടുക്കാതായാതോടെ കോണ്‍ടാക്റ്റിലുള്ള സുഹൃത്തുക്കളെയും ഭീഷണിപ്പെടുത്തിത്തുടങ്ങി. ഇവരുടെയും എഡിറ്റ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.