കോട്ടയം : കുറവിലങ്ങാട് കാണക്കാരിയിലെ ഏഞ്ചൽ യൂസ്ഡ് കാർ ഷോറൂമിൽ മോഷണം നടത്തിയ പ്രതിയെയാണ് പൊലീസ് സംഘം പിടികൂടിയത്. കുപ്രസിദ്ധ മോഷ്ടാവ് തൃപ്പൂണിത്തുറ കരിങ്ങാച്ചിറ മന്നുള്ളിൽ വീട്ടിൽ ജോസാ (ലാല്ല- 64) ണ് കുറവിലങ്ങാട് പൊലീസിന്റെ പിടിയിലായത്.

2022 ജനുവരി 10 ന് രാത്രി കാണക്കാരി ഭാഗത്തുള്ള യൂസ്ഡ് കാർ ഷോറൂമിലായിരുന്നു മോഷണം. വാഹനം വാങ്ങാനെന്ന വ്യാജേന എത്തി പല കാറുകളും പരിശോധിച്ച് വിവരം ശേഖരിച്ച പ്രതി , ഷോറൂമിന്റെ രൂപരേഖ മനസ്സിലാക്കിയ ശേഷം രാത്രി എത്തി മോഷണം നടത്തുകയായിരുന്നു. രാത്രി ഷോറൂം അടച്ച് ഉടമയും ജീവനക്കാരും പോയതിന് ശേഷം സ്ഥലത്തെത്തിയ പ്രതി ഷോറൂമിന്റെ മുൻവശം ഗ്രില്ലിന്റെ പൂട്ട് പൊളിച്ച് അകത്ത് കോമ്പൌണ്ടിനുള്ളിൽ കയറി. ഷട്ടറിന്റെ താഴ് പൊട്ടിച്ച ശേഷമാണ് ഷോറൂമിന്റെ ഗ്ലാസ്സ് ഡോർ തകർത്ത് ഷോറൂമിനുള്ളിൽ കയറിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓഫീസ് ക്യാബിന്റെ ഡോർ പൊളിച്ച് ക്യാബിനുള്ളിലെ മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന കാറിന്റെ താക്കോൽ എടുത്ത് മാരുതി സ്വിഫ്റ്റ് കാർ മോഷ്ടിച്ചെടുത്ത് ഓടിച്ചു പോകുകയായിരുന്നു. മോഷ്ടിച്ച കാറിന്റെ നമ്പർ പ്ലേറ്റ് മാറ്റി വ്യാജ നമ്പർ പതിപ്പിച്ചാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. മോഷണ ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ , കോലഞ്ചേരിയിലുള്ള സ്വകാര്യ ലോഡ്ജിൽ നിന്നും തന്ത്രപരമായി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

മോഷ്ടിക്കുന്ന വാഹനങ്ങൾ തിരക്കേറിയ ആശുപത്രികളുടേയും മറ്റും പാർക്കിംഗ് ഏരിയാകളിൽ ഒളിപ്പിക്കുന്നതും പിന്നീട് വാഹനങ്ങളിൽ രാത്രികാലങ്ങളിൽ കറങ്ങി നടന്ന് മലഞ്ചരക്ക് കടകളിലും, ജൂവല്ലറികളിലും, മറ്റ് വ്യാപാര സ്ഥാപനങ്ങളിലും, മോഷണം നടത്തുകയുമാണ് ഇയാളുടെ പതിവ്. പണത്തിന് അത്യാവശ്യം വരുമ്പോൾ അന്യ സംസ്ഥാനങ്ങളിൽ നിന്നും പുലർച്ചെ എത്തുന്ന ബസ്സുകളുടെ സമീപത്ത് കാറുമായെത്തി ടാക്സിയായി ഓടുന്ന പതിവും പ്രതിക്കുണ്ട്.

കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും, തമിഴ്നാട്ടിലും അടക്കം 25 ഓളം കേസുകളി ഇയാൾ പ്രതിയാണ്. എറണാകുളം ചേരാനല്ലൂരിൽ ജ്വല്ലറി കുത്തിതുറന്ന് ഒരു കിലോ സ്വർണ്ണം കവർച്ച ചെയ്ത കേസിൽ മട്ടാഞ്ചേരി ജയിലിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയാണ് കാർ മോഷണം നടത്തിയത്.

അടുത്ത കാലത്ത് കോട്ടയം ജില്ലയിൽ രാമപുരം, വൈക്കം, ഏറ്റുമാനൂർ, എന്ന് പൊലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരേ നിരവധി കേസുകൾ ഉള്ളതാണ്. വിവാഹം കഴിച്ചിട്ടില്ലാത്ത പ്രതി ഹോട്ടലുകളിലും ലോഡ്ജുകളിലും മാറി മാറി താമസിച്ച് ആളുകൾക്ക് തിരിച്ചറിയാൻ അവസരം നൽകാതെയാണ് മോഷണം നടത്തി വന്നിരുന്നത്. പ്രതിയെ വിശദമായി ചോദ്യം ചെയ്ത സമയം കേരളത്തിലും തമിഴ് നാട്ടിലുമായി കൊലപാതക കേസടക്കം 30 ഓളം കേസുകളിൽ പ്രതിയായിട്ടുള്ളതായി ടിയാൻ പൊലീസിനോട് വെളിപ്പെടുത്തി. അറസ്റ്റ് ചെയ്ത പ്രതിയെ ജോസിനെ പാലാ കോടതിയിൽ ഹാജരാക്കി.

കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി. ശിൽപയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വൈക്കം ഡി.വൈ.എസ്.പി എ.ജെ തോമസിന്റെ നിർദ്ദേശ പ്രകാരം കുറവിലങ്ങാട് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ സജീവ് ചെറിയാൻ. സബ് ഇൻസ്പെക്ടർ സദാശിവൻ ടി.പി , മനോജ് കുമാർ, എ.എസ്.ഐമാരായ അജി ആർ, സാജുലാൽ, സിനോയിമോൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സുരേഷ് എം.കെ , രാജീവ് പി.ആർ, ഷുക്കൂർ, സുധീഷ്, എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഇന്നലെ കോലഞ്ചേരിയിലെ സ്വകാര്യ ലോഡ്ജിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക