കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥിനി ശ്രദ്ധ സതീഷിന്റെ മരണം സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടി. ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കാത്തതാണ് അന്വേഷണത്തിന് പ്രതിസന്ധിയായിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണം താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.
അതേസമയം സാക്ഷിമൊഴികള്‍ രേഖപ്പെടുത്തുന്നതടക്കമുള്ള നടപടികള്‍ ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. മരണത്തില്‍ ദുരൂഹതയില്ലെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം എത്തിച്ചേര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, കോളേജ് അധികൃതരുടെ മാനസിക പീഡനമാണ് ശ്രദ്ധ ജീവനൊടുക്കാൻ കാരണമെന്ന ആരോപണത്തില്‍ ശ്രദ്ധയുടെ കുടുംബം ഉറച്ചു നില്‍ക്കുകയാണ്.
ജൂണ്‍ രണ്ടിനാണ് ശ്രദ്ധ ആത്മഹത്യ ചെയ്തത്. രണ്ടാം വര്‍ഷ ഫുഡ് ടെക്‌നോളജി വിദ്യാര്‍ഥിനിയായിരുന്നു ശ്രദ്ധ. കോളേജിലെ ലാബില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് ശ്രദ്ധയെ അധ്യാപകര്‍ ശാസിച്ചിരുന്നു. ഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്തു. പിന്നാലെയാണ് ശ്രദ്ധയെ ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്.