മോൻസൻ മാവുങ്കല്‍ പ്രതിയായ പുരാവസ്‌തു തട്ടിപ്പുകേസില്‍ കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരനെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ബുധനാഴ്ച കളമശേരിയിലെ ഓഫീസില്‍ ഹാജരാകാൻ ക്രെെംബ്രാഞ്ച് നോട്ടീസ് നല്‍കി. കേസില്‍ രണ്ടാം പ്രതിയാണ് സുധാകരൻ. വഞ്ചാക്കുറ്റം ചുമത്തിയാണ് സുധാകരനെതിരെ കേസെടുത്തിരിക്കുന്നത്.
സുധാകരനെ പ്രതി ചേര്‍ത്ത് ക്രെെംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മോൻസൻ മാവുങ്കലിനൊപ്പമുള്ള കെ സുധാകരന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ മോൻസനുമായി ഒരു സാമ്ബത്തിക ഇടപാടും ഇല്ലെന്ന് അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.
എന്നാൽ പോലീസിനെ ഉപയോഗിച്ചൊരു സർക്കാർ നടത്തുന്ന ജനശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കങ്ങളാണ് എന്ന പ്രതികരണമാണ് കെ സുധാകരൻ അനുകൂലകേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്നത്. ലോക കേരള സഭയും, എസ്എഫ്ഐ നേതാവിന്റെ മാർക്ക് ലിസ്റ്റും, വ്യാജരേഖയും എല്ലാത്തിനും ഉപരിയായി എഐ ക്യാമറയും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ വലിയ പ്രതിരോധത്തിലാണ്. ഈ സാഹചര്യത്തിൽ മോൻസൺ മാവുങ്കൽ കേസ് പൊടിതട്ടിയെടുത്ത് കെ സുധാകരനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത് ശ്രദ്ധ തിരിക്കാനുള്ള പിണറായി സർക്കാരിന്റെ ശ്രമമാണെന്ന് ആരോപണം കോൺഗ്രസ് കേന്ദ്രം സജീവമാക്കി.
കെ സുധാകരന് ചോദ്യം ചെയ്യാൻ നോട്ടീസ് നൽകുന്നത് ചെറിയ ഒരു നീക്കം അല്ല. മുഖ്യമന്ത്രിയുടെ ബന്ധവൈതിയും വിമർശകനുമായ കെപിസിസി അധ്യക്ഷനായി നോട്ടീസ് നൽകി ചോദ്യം ചെയ്യാൻ വിളിക്കുമ്പോൾ തുടർ നീക്കങ്ങളും കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. ചോദ്യം ചെയ്യലിനൊടുവിൽ നാടകീയമായ ഒരു അറസ്റ്റ് ഉണ്ടായാൽ പോലും അത്ഭുതപ്പെടാനില്ല കാരണം എസ്എഫ്ഐ നേതാവിന്റെ മാർക്ക് ലിസ്റ്റ് വാർത്ത റിപ്പോർട്ട് ചെയ്ത ദൃശ്യമാധ്യമപ്രവർത്തക പോലും ഗൂഢാലോചന കേസിൽ പ്രതിയായ കാഴ്ച കേരളം കണ്ടതാണ്.
തട്ടിപ്പ് ഇങ്ങനെ
നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുക്കള്‍ വിദേശത്ത് വിറ്റതിലൂടെ ലഭിച്ച കോടികള്‍ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും ഇത് നിയമപോരാട്ടത്തിലൂടെ സ്വന്തമാക്കാൻ സഹായിച്ചാല്‍ 25 കോടി രൂപ പലിശരഹിത വായ്പ നല്‍കാമെന്നും വിശ്വസിപ്പിച്ചാണ് ഇയാള്‍ ആറ് പേരെ മൂന്നു വര്‍ഷത്തോളം വട്ടംകറക്കിയത്. കോഴിക്കോട് സ്വദേശി യാക്കോബ് പാറയില്‍, അനൂപ് വി.അഹമ്മദ്, സലിം എടത്തില്‍, എം.ടി.ഷമീര്‍, സിദ്ദീഖ് പുറായില്‍, ഷിനിമോള്‍ എന്നിവരുടെ പരാതിയിലാണ് മോൻസണ്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതത്.