കൊച്ചി: മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്ബത്തിക തട്ടിപ്പു കേസില്‍ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന ഭയമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കോടതിയില്‍ തനിക്കു പൂര്‍ണ വിശ്വാസമുണ്ട്. കേസില്‍ നിഷ്പ്രയാസം നിരപരാധിത്വം തെളിയിക്കാനാവുമെന്ന്, ക്രൈംബ്രാഞ്ചിനു മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരാവും മുമ്ബ് സുധാകരൻ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
തനിക്കെതിരെ എന്തു മൊഴി ഉണ്ടെങ്കിലും സ്വന്തം മനസ്സിനകത്ത് കുറ്റബോധമില്ലാത്തിടത്തോളം കാലം ഒന്നിനെയും ഭയപ്പെടേണ്ട കാര്യമില്ല. എന്തു ചെയ്തു, എന്തു ചെയ്തില്ല എന്ന് തനിക്കു നന്നായി അറിയാം. തന്റെ ഭാഗത്ത് ഒരു പാകപ്പിഴയും വന്നിട്ടില്ല. ഒരാളെയും ദുരുപയോഗം ചെയ്തിട്ടില്ല. ഒരാളില്‍നിന്നും കൈക്കൂലിയും വാങ്ങിയിട്ടില്ല. ജീവിതത്തില്‍ ഇന്നേവരെ കൈക്കൂലി വാങ്ങിയിട്ടില്ല.അതൊരു രാഷ്ട്രീയ ധാര്‍മികതയായി കൊണ്ടുനടക്കുന്നയാളാണ് താൻ.
പൊലീസ് അറസ്റ്റ് ചെയ്യുമെന്ന ആശങ്കയില്ല. അറസ്റ്റ് ചെയ്താല്‍ തന്നെ തനിക്കു ജാമ്യമുണ്ട്. ഇതിലൊന്നും ഭയപ്പെടുന്ന ആളല്ല താൻ. കടലു താണ്ടി വന്നതാണ്, കൈത്തോടു കാണിച്ച് പേടിപ്പിക്കാനാവില്ലെന്ന് സുധാകരൻ പറഞ്ഞു. മോൻസൻ മാവുങ്കല്‍ ഒന്നാം പ്രതിയായ കേസിലെ രണ്ടാം പ്രതിയാണു സുധാകരൻ. കേസില്‍ അറസ്റ്റ് വേണ്ടിവന്നാല്‍ 50,000 രൂപയ്ക്കും തുല്യതുകയ്ക്കുള്ള രണ്ടാളുടെ ഉറപ്പിലും ജാമ്യം അനുവദിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
കേസന്വേഷണത്തോടു പൂര്‍ണമായി സഹകരിക്കാമെന്നു സുധാകരനും ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇന്ന് സുധാകരന്റെ അറസ്റ്റ് ഉണ്ടാകുമോയെന്നു ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഉറപ്പിച്ചു പറയുന്നില്ല. ഡിവൈഎസ്‌പി വൈ.ആര്‍.റസ്റ്റമാണ് അന്വേഷണ ഉദ്യോഗസ്ഥൻ.