ന്യൂഡൽഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കൂടുതല്‍ രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതോടെ കേന്ദ്ര ആരോഗ്യമന്ത്രാലയം രാജ്യാന്തര യാത്രക്കാര്‍ക്കുളള മാര്‍ഗനിർദേശം പുതുക്കി. രാജ്യാന്തര യാത്രക്കാര്‍ ‘എയര്‍ സുവിധ’ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് പുതുക്കിയ മാർഗനിർദേശത്തിൽ പറയുന്നു.
യാത്രയ്ക്ക് മുന്‍പ് 14 ദിവസത്തെ വിവരങ്ങള്‍ നല്‍കണം. ആർടിപിസിആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. ബുധനാഴ്ച മുതല്‍ പുതിയ മാര്‍ഗരേഖ പ്രാബല്യത്തില്‍ വരും. ഹൈ റിസ്ക് രാജ്യങ്ങളില്‍നിന്ന് എത്തുന്ന യാത്രക്കാര്‍ക്ക് കര്‍ശന നിബന്ധനയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്ത് എത്തിയാല്‍ സ്വന്തം ചെലവില്‍ ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരാകണം. പരിശോധനഫലം നെഗറ്റീവായാലും ഏഴു ദിവസത്തെ ക്വാറന്റീന്‍ നിർബന്ധമാണ്. 12 രാജ്യങ്ങളെയാണ് ഹൈ റിസ്ക് പട്ടികയില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്ക, ബ്രിട്ടന്‍, ബ്രസീല്‍, ബംഗ്ലദേശ്, ഇസ്രയേല്‍, സിംഗപ്പുർ, മൗറീഷ്യസ്, ബോട്സ്വാന, ന്യൂസീലന്‍ഡ്, ചൈന, സിംബാബ്‌വെ, ഹോങ്കോങ് എന്നീ രാജ്യങ്ങളാണ് ഹൈ റിസ്ക് പട്ടികയിലുള്ളത്.