കോട്ടയം : ആവേശം അവസാന നിമിഷം വരെ നീണ്ട തെരഞ്ഞെടുപ്പിൽ വിജയം ബിൻസി സെബാസ്റ്റ്യന് ഒപ്പം.വിജയം വീണ്ടും ശീലമാക്കിയ ബിൻസി തന്നെ രണ്ടാം അങ്കത്തിലും നഗരമാതാവാകും. എൽഡിഎഫ് സ്ഥാനാർഥി ഷീജാ അനിലിനെ പരാജയപ്പെടുത്തിയാണ് യുഡിഎഫ് പിന്തുണയുള്ള ബിൻസി സെബാസ്റ്റ്യൻ നഗരമാതാവായത്.സിപിഎം ജില്ലാ കമ്മിറ്റി അംഗം പി ജെ വർഗീസ് ചെയർമാൻ ആയ ശേഷം എൽഡിഎഫിന് നഗര ഭരണമെന്ന സ്വപ്നം വീണ്ടും കിട്ടാക്കനിയായി.
അവിശ്വാസ പ്രമേയത്തിലൂടെ ചെയർപേഴ്‌സണെ പുറത്താക്കി 52 ദിവസത്തിന് ശേഷം ഇന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്.
തെരഞ്ഞെടുപ്പിൽ 52 അംഗങ്ങൾക്ക് വോട്ട് അവകാശം ഉണ്ട് എന്ന പ്രത്യേകതയും നഗരസഭ ചെയർപേഴ്സൻ തെരഞ്ഞെടുപ്പിന്റെ മാറ്റ് കൂട്ടി.52 അംഗ നഗരസഭയില്‍ 22 സീറ്റുകള്‍ എല്‍ഡിഎഫിനാണ്. സ്വതന്ത്രയായി ജയിച്ച മുന്‍ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ ഉള്‍പ്പെടെ യുഡിഎഫ് അംഗസംഖ്യയും 22 ആണ്. ബിജെപിക്ക് എട്ട് കൗണ്‍സിലര്‍മാരുണ്ട്. ബിൻസി സെബാസ്റ്റ്യൻ അവിശ്വാസ പ്രമേയത്തിൽ പുറത്തായെങ്കികും ഈ തെരഞ്ഞെടുപ്പിലും വിജയം നേടി വീണ്ടും ചെയർപേഴ്സനായി തെരഞ്ഞടുക്കുകയായിരുന്നു.
എൽഡിഎഫിന്റെ റ്റി എൻ മനോജ് രോഗാവസ്ഥയിൽ വോട്ട് ചെയ്യാൻ എത്താതെ ഇരുന്നതും യുഡിഎഫിന് തുണയായി. 22 അംഗങ്ങളുടെ പിന്തുണയുള്ള ഷീജയ്ക്ക് ഇതോടെ 21 വോട്ടാണ് ലഭിച്ചത്. 22 അംഗങ്ങളുടെ പിന്തുണയോടെ ബിൻസി വീണ്ടും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.ബിജെപി സ്ഥാനാർഥി റീബാ വർക്കി 8 വോട്ടുകൾ നേടി.
കഴിഞ്ഞ തവണയും ഇവര്‍ മൂന്നുപേരും തന്നെയാണ് മത്സരിച്ചത്. സെപറ്റംബര്‍ 24 ന് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ ബിജെപി പിന്തുണച്ചതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. യുഡിഎഫിലെ അസംതൃപ്തി തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലായിരുന്നു എല്‍ഡിഎഫ്. എന്നാൽ എൽഡിഎഫ് അംഗം റ്റി എൻ മനോജിന് തെരഞ്ഞെടുപ്പിൽ എത്താൻ കഴിയാതെ വന്നത് തിരിച്ചടിയായി.