ഈരാറ്റുപേട്ടയില്‍ യുഡിഎഫിന്റെ സുഹ്റ അബ്ദുല്‍ഖാദര്‍ വീണ്ടും ചെയര്‍പേഴ്സണ്‍. എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി നസീറ സുബൈറിനെ അഞ്ചിനെതിരെ 14 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് യു.ഡി.എഫിന്റെ ജയം. അതേസമയം, എല്‍.ഡി.എഫ് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു. സുഹ്റ അബ്ദുല്‍ഖാദറിനെ കഴിഞ്ഞ ദിവസം അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയിരുന്നു.
യു.ഡി.എഫ് ഭരണത്തില്‍ ജനങ്ങള്‍ അതൃപ്തരാണെന്ന് കാട്ടിയാണ് എല്‍.ഡി.എഫ് നഗരസഭ അധ്യക്ഷക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ഈ അവിശ്വാസത്തെ എസ്.ഡി.പി.ഐ പിന്തുണയ്ക്കുക കൂടി ചെയ്തതോടെയാണ് യു.ഡി.എഫിന് ഭരണം നഷ്ടമായത്.ഇതോടെ എല്‍.ഡി.എഫിന് കടുത്ത വിമര്‍ശങ്ങള്‍ നേരിടേണ്ടിവന്നു. അധികാരത്തിലെത്താന്‍ എസ്.ഡി.പി.ഐയുടെ പിന്തുണ തേടിയാല്‍ സംസ്ഥാന തലത്തില്‍ വരെ വിമര്‍ശനം ഉണ്ടാകുമെന്ന വിലയിരുത്തലാണ് എല്‍.ഡി.എഫിനുണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ല എന്ന് എല്‍.ഡി.എഫ് തീരുമാനിച്ചത്.
പിന്നണിയിൽ കരുത്തായത് ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷിൻറെ രാഷ്ട്രീയ മെയ്വഴക്കം:
കോട്ടയം ഡിസിസി യുടെ പുതിയ അധ്യക്ഷനായി നാട്ടകം സുരേഷ് ചുമതല ഏറ്റെടുത്തതിന് പിന്നാലെയാണ് ഈരാറ്റുപേട്ട കോട്ടയം നഗരസഭകളുടെ ഭരണം യു ഡി എഫിന് നഷ്ടപ്പെട്ടത്. ഇത് അദ്ദേഹത്തിന് നേരെ വിമർശനങ്ങൾ ഉയരുവാനും കാരണമായിരുന്നു. എന്നാൽ ഈരാറ്റുപേട്ടയിലെ എൽഡിഎഫ് – എസ്ഡിപിഐ ബന്ധവും, കോട്ടയം നഗരസഭയിലെ എൽഡിഎഫ് ബിജെപി സഹകരണവും പൊതു സമൂഹത്തിനിടയിൽ ചർച്ചയാക്കി ആണ് നാട്ടകം സുരേഷ് എന്ന രാഷ്ട്രീയ നേതാവ് ഈ പ്രതിസന്ധികളെ നേരിട്ടത്. അതുകൊണ്ടുതന്നെ കോൺഗ്രസിൽ നിന്നും മറുകണ്ടം ചാടിയ അംഗത്തെ മുന്നിൽനിർത്തി എസ്ഡിപിഐ പിന്തുണയോടുകൂടി ഈരാറ്റുപേട്ട നഗരഭരണം പിടിക്കുവാനുള്ള തീരുമാനത്തിൽനിന്ന് എൽഡിഎഫിന് പിന്നോട്ട് പോകേണ്ടി വന്നു.
പിന്നാലെ ഡിസിസി അധ്യക്ഷൻ പാർട്ടിയോട് ഇടഞ്ഞുനിൽക്കുന്ന അംഗവുമായി നടത്തിയ സമവായ നീക്കങ്ങളും വിജയം കണ്ടു. ഈ സാഹചര്യത്തിലാണ് ഈരാറ്റുപേട്ടയിൽ വീണ്ടും നഗരസഭ അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നത്. എസ്ഡിപിഐ സ്ഥാനാർഥിയെ പരാജയപ്പെടുത്തി യുഡിഎഫ് അധികാരത്തിലെത്തുകയും ചെയ്തു. കോട്ടയത്തും ബിജെപി സിപിഎം ബന്ധം തുറന്നുകാട്ടി കള്ളപ്രചരണം യുഡിഎഫിന് ഗുണകരമായി. ഇതോടുകൂടി നറുക്കെടുപ്പിലൂടെ മാത്രമേ കോട്ടയത്തും പുതിയ അധ്യക്ഷസ്ഥാനം ഏൽക്കാൻ സാധ്യതയുള്ളൂ.