പാലാ: പാലാ എം.എല്‍.എ മാണി സി. കാപ്പനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച കേരള കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ നടപടി അപക്വമാണെന്ന് യു.ഡി.എഫ്. രാമപുരം കുടിവെള്ള പദ്ധതി ഇല്ലെന്നും എം എല്‍ എ സാങ്കല്‍പ്പിക പദ്ധതി പ്രഖ്യാപിച്ചതാണെന്നുമുള്ള വ്യാജ ആരോപണങ്ങള്‍ ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധികള്‍ ഉന്നയിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെ മാത്രമാണെന്നും യു.ഡി.എഫ് ചൂണ്ടിക്കാട്ടി.
സ്വന്തം ജലവിഭവമന്ത്രിയുണ്ടായിട്ടും വ്യാജ ആക്ഷേപം ഉന്നയിച്ചതില്‍ ദുരൂഹതയുണ്ട്. മാണി സി കാപ്പനെ വേട്ടയാടുന്നതിന്‍്റെ ഭാഗമാണ് ഇത്തരം നടപടികള്‍. സര്‍ക്കാര്‍ രേഖകളില്‍ പദ്ധതിയുടെ പേര് രാമപുരം പദ്ധതി എന്നാണെന്നു പുറത്തു വന്ന സാഹചര്യത്തില്‍ വ്യാജ ആരോപണം ഉന്നയിച്ച ജനപ്രതിനിധികള്‍ മാപ്പു പറയുന്നത് ഉചിതമായിരിക്കും.തങ്ങളെ ജനങ്ങള്‍ തോല്‍പ്പിച്ചുവെന്ന ഒറ്റക്കാരണത്താല്‍ എം എല്‍ എ യെ കണ്ണടച്ച് എതിര്‍ക്കുന്നത് ജനാധിപത്യത്തിനു ചേര്‍ന്ന നടപടിയാണോയെന്നു പരിശോധിക്കണം. പൊതുജനത്തിനു മുന്നില്‍ അഭിപ്രായപ്രകടനം നടത്തേണ്ടി വരുമ്ബോള്‍ ജനപ്രതിനിധികള്‍ ജാഗ്രത പാലിക്കണം. നാടിൻറെ വികസനത്തിന് രാഷ്ട്രീയം തടസ്സമാവരുതെന്നും കമ്മിറ്റി പറഞ്ഞു. ചെയര്‍മാന്‍ പ്രൊഫ സതീഷ് ചൊള്ളാനി അധ്യക്ഷത വഹിച്ചു.