ഡൽഹി: ഇന്ത്യയുടെ വടക്കേ അറ്റത്തുനിന്ന് തെക്കേയറ്റം വരെ കുറഞ്ഞസമയം കൊണ്ട് കാറില്‍ സഞ്ചരിച്ച ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ് തിരുത്തികുറിച്ച് മലയാളി യുവാക്കള്‍. ‘ഫാസ്റ്റസ്റ്റ് നോര്‍ത്ത് – സൗത്ത് ഇന്ത്യ ഫോര്‍വീല്‍ എക്സ്പെഡിഷന് ഗ്രൂപ്പ്’ വിഭാഗത്തിലാണ് ഇവര്‍ റെക്കോര്‍ഡിന് അര്‍ഹരായത്.
സെപ്റ്റംബര്‍ ഒന്നിന് രാവിലെ 07.05ന് ലഡാക്കില്‍നിന്നും യാത്ര ആരംഭിച്ച് മൂന്നിന് രാവിലെ 08.39ഓടെ കന്യാകുമാരിയില്‍ എത്തിയതോടെ ഏഴ് വര്‍ഷം മുമ്ബുള്ള റെക്കോര്‍ഡാണ് മൂവര്‍ സംഘം തിരുത്തികുറിച്ചത്. 49 മണിക്കൂറും 34 മിനുറ്റും കൊണ്ടാണ് ഈ നോണ്‍സ്റ്റോപ് ഡ്രൈവ് ലിംക ബുക്കില്‍ ഇടംപിടിച്ചത്. 2014ല്‍ തിരുവല്ലയിലുള്ള യുവാക്കള്‍ റെക്കോര്ഡിടുേമ്ബാള് 52 മണിക്കൂറും 58 മിനിറ്റുമായിരുന്നു സമയം.
മലപ്പുറം ആക്കോട് സ്വദേശി നൗഫല്‍, കോഴിക്കോട് ഫാറൂഖ് കോളജ് സ്വദേശി ബിബിന്‍, ആലപ്പുഴ സ്വദേശി സമീര്‍ എന്നിവരാണ് ടീം എഫ്1 ഇന്ത്യ എന്ന ട്രാവല്‍ പ്ലാറ്റ്ഫോമിന്‍റെ കീഴില്‍ യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയത്. ടാറ്റ ഹെക്സയിലായിരുന്നു ഇവരുടെ യാത്ര.
17 മണിക്കൂറോളം ദുര്‍ഘടമായ ഹിമാലയന്‍ പാതകളിലൂടെ യാത്ര ചെയ്ത് പഞ്ചാബില്‍ എത്തിയ സംഘം പ്രതികൂലമായ സാഹചര്യങ്ങള്‍ തരണം ചെയ്ത് ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലുങ്കാന, ആന്ധ്രപ്രദേശ്, കര്‍ണാടക വഴി തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ എത്തിയപ്പോള്‍ 3900 കി.മീ പിന്നിട്ടിരുന്നു. ഇതിനിടയില്‍ വാഹനം ഒരിക്കല്‍ പോലും ഓഫ് ചെയ്തിട്ടില്ല.
ലഡാക്കില്‍ എസ്.എന്‍.എം ഹോസ്പിറ്റലിലെ സി.എം.ഒ ഡോ. റീചാന്‍ ഫ്ലാഗ് ഓഫ് ചെയ്ത യാത്ര കന്യാകുമാരിയില്‍ അവസാനിച്ചപ്പോള്‍, മലയാളി കൂടിയായ ഐ.സ്.ആര്‍.ഒ അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് ശശികുമാറാണ് ഇവരെ സ്വീകരിച്ചത്.
കേരളത്തില്‍നിന്നും ലഡാക്കിലേക്ക് പോകുമ്പോൾ സര്‍ജിക്കല്‍ മാസ്‌ക് വിതരണം ചെയ്തും കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുമാണ് യാത്ര ചെയ്തത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് യാത്രയാണ് ഇനി ഇവര്‍ ലക്ഷ്യമിടുന്നത്.