കടപ്ലാമറ്റം വയലായില്‍ പോലീസുകാർക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. ആക്രമണത്തില്‍ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു. മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷനിലെ സിപിഒ മാരായ മഹേഷ്, ശരത്, ശ്യാംകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ലഹരി സംഘത്തിലെ ആറുപേരെ മരങ്ങാട്ടുപിള്ളി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
വയലാ സ്വദേശികളായ കൈലാസ് കുമാർ, ദേവദത്തൻ, അർജുൻ ദേവരാജ്, ജെസിൻ ജോജോ, അതുല്‍ പ്രദീപ്, അമല്‍ ലാലു എന്നിവരാണ് പിടിയിലായത്. വയലാ വെള്ളാക്കൽ ഭാഗത്ത് ബണ്ട്റോഡ് ഭാഗത്ത് വിദേശമലയാളിയുടെ വീടിന് സമീപം ലഹരി സംഘം തമ്പടിക്കുന്നതായി സമീപവാസികൾ അറിയിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്ത് എത്തിയ മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷനിലെ ആദ്യ സംഘത്തിന് നേരെയാണ് അതിക്രമം നടന്നത്.
തുടർന്ന് കൂടുതൽ പോലീസ് സംഘം എത്തിയാണ് 6 പേരെ കസ്റ്റഡിയിൽ എടുത്തത്. വ്യാഴം രാത്രി 7 മണിയോടെ ആയിരുന്നു സംഭവം. വയലായിലെ വാഴക്കാല കോളനി കേന്ദ്രീകരിച്ച് ലഹരി സംഘങ്ങൾ നിരവധി കാലമായി ശക്തി പ്രാപിച്ചു വരുന്നുണ്ട്. ചില പ്രമുഖ രാഷ്ട്രീയ കക്ഷികളുടെ പിന്തുണയോടെ കൂടിയാണ് ഇത്തരക്കാർ ഇവിടെ പിടിമുറുക്കുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും പോലീസ് ഇത്തരം ലഹരി സംഘങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

















