പാരിതോഷികം പ്രതീക്ഷിച്ചല്ല സെയ്ഫ് അലി ഖാനെ സഹായിച്ചതെന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ച ഓട്ടോ ഡ്രൈവർ ഭജൻ സിങ് റാണ.അപകടസ്ഥിതിയില്‍ ആരായിരുന്നെങ്കിലും സഹായിക്കുമായിരുന്നു എന്നും സെയ്ഫിനെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാൻ സാധിച്ചതില്‍ കൃതാർഥനാണെന്നും റാണ പറഞ്ഞു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ആശുപത്രിവിടുന്നതിന് മുമ്ബായി റാണ ആശുപത്രിയിലെത്തി സെയ്ഫിനെ കണ്ടിരുന്നു. അവിടെവെച്ച്‌ സെയ്ഫ് ചെറിയൊരു തുക പാരിതോഷികമായി നല്‍കിയെന്നും എന്നാല്‍ അതെത്രയാണെന്ന് പുറത്തുപറയാൻ താൻ തയ്യാറല്ലെന്നും റാണ മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രി വിടുന്നതിന് മുമ്ബ് സെയ്ഫ് അലി ഖാനെ സന്ദർശിച്ചിരുന്നു. അദ്ദേഹം എന്നെ ആശ്ലേഷിച്ചു, അമ്മ ഷർമിള ടാഗോറിന് പരിചയപ്പെടുത്തിക്കൊടുത്തു. ഞാൻ അവരുടെ കാലില്‍തൊട്ട് വന്ദിച്ചു. അവരെന്നെ അനുഗ്രഹിച്ചു, നന്നായി വരുമെന്ന് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സെയ്ഫും നന്ദി പറഞ്ഞു, കൂടെ നിന്ന് ഫോട്ടോ എടുത്തു. ഭാവിയില്‍ എന്ത് ആവശ്യത്തിനും കൂടെയുണ്ടാവും എന്ന് പറഞ്ഞു. ഒരു തുക കൈയില്‍ തന്നു, എന്ത് ആവശ്യമുണ്ടെങ്കിലും ബന്ധപ്പെടണം എന്ന് പറഞ്ഞു. അദ്ദേഹത്തിന് അപ്പോള്‍ തോന്നിയ, കൈയിലുണ്ടായിരുന്ന തുകയാണ് നല്‍കിയത്. അത് എത്രയാണെന്ന് ഞാൻ പറയില്ല, റാണ പറയുന്നു.

അത് എനിക്കും സെയ്ഫിനും ഇടയിലുള്ള രഹസ്യമാണ്. അതൊരു പാരിതോഷികമൊന്നും അല്ല, അദ്ദേഹത്തിന്റെ അപ്പോഴത്തെ സന്തോഷമായിരുന്നു അത്. ആളുകള്‍ എന്തും പറഞ്ഞുപരത്തിക്കോട്ടെ, സെയ്ഫ് എനിക്ക് അമ്ബതിനായിരമോ ഒരുലക്ഷമോ എത്രയോ തന്നെന്ന്. ഞാൻ അതിനോടൊന്നും പ്രതികരിക്കാനില്ല. അക്കാര്യം പുറത്തുപറയില്ല എന്ന് ഞാൻ സെയ്ഫിന് വാക്കുനല്‍കിയതാണ്. അത് തെറ്റിക്കില്ല, റാണ പി.ടി.ഐ.ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. സെയ്ഫ് ഒരു ഓട്ടോ സമ്മാനമായി നല്‍കിയാല്‍ സ്വീകരിക്കുമോ എന്ന് ചോദ്യത്തിന്, തീർച്ചയായും സ്വീകരിക്കും എന്നായിരുന്നു റാണയുടെ മറുപടി.

അന്ന് ഓട്ടോയില്‍ കയറിയത് സെയ്ഫാണ് എന്നുപോലും എനിക്ക് അറിയില്ലായിരുന്നു. ആപത്തില്‍പെട്ട് ഒരാളെ സഹായിക്കണം എന്ന് ഉണ്ടായിരുന്നുള്ളൂ. ഒന്നും പ്രതീക്ഷിച്ചല്ല അദ്ദേഹത്തെ സഹായിച്ചത്. സെയ്ഫിന്റെ സ്ഥാനത്ത് മറ്റൊരാളായിരുന്നെങ്കിലും ഇതുതന്നെ ചെയ്യുമായിരുന്നു. ഓട്ടത്തിന്റെ കാശുപോലും വാങ്ങാതെയാണ് അന്ന് മടങ്ങിയത്. ഞാൻ ചെയ്ത പ്രവൃത്തിക്ക് പാരിതോഷികം വേണം എന്ന് ഞാനൊരിക്കലും ആഗ്രഹിക്കില്ല.. ആവശ്യപ്പെടില്ല, അങ്ങനെയൊരു അത്യാഗ്രഹിയായ മനുഷ്യനല്ല ഞാൻ. എന്നാല്‍, അദ്ദേഹം സന്തോഷത്തോടെ ഒരു ഓട്ടോറിക്ഷ സമ്മാനമായി നല്‍കിയാല്‍ അതിനേക്കാള്‍ സന്തോഷത്തോടെ സ്വീകരിക്കും, റാണ പറയുന്നു.

അതേസമയം, റാണയ്ക്ക് ഒരുലക്ഷം രൂപ നല്‍കാൻ ആഗ്രഹിക്കുന്നതായി ഗായകൻ മിക സിങ് പറഞ്ഞു. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മിക സിങ് ഈ ആഗ്രഹം പങ്കുവെച്ചത്. ഇന്ത്യയുടെ പ്രിയപ്പെട്ട സൂപ്പർസ്റ്റാറിനെ രക്ഷിച്ചതിന് ആ ഓട്ടോറിക്ഷാ ഡ്രൈവർ കുറഞ്ഞത് 11 ലക്ഷം രൂപയെങ്കിലും അർഹിക്കുന്നുണ്ട്. അദ്ദേഹം ചെയ്ത പ്രവൃത്തി അഭിനന്ദനാർഹമാണ്. ആരെങ്കിലും റാണയുമായി ബന്ധപ്പെടാനുള്ള മാർഗം പറഞ്ഞുതരണമെന്നും അദ്ദേഹത്തിന് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കാൻ ആഗ്രഹിക്കുന്നെന്നുമാണ് മിക സിങ് സ്റ്റോറിയില്‍ പറയുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച (ജനുവരി 16) പുലർച്ചെ രണ്ടുമണിയോടെയാണ് ബാന്ദ്രയിലെ വസതിയില്‍വെച്ച്‌ സെയ്ഫ് അക്രമിക്കപ്പെട്ടത്. ആറുകുത്തേറ്റ്, കത്തി മുറിഞ്ഞ് ശരീരത്തില്‍ തറച്ചുകയറിയ അവസ്ഥയിലാണ് സെയ്ഫ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ലീലാവതി ആശുപത്രിയില്‍ രണ്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായ സെയ്ഫ് അഞ്ചുദിവസത്തിന് ശേഷമാണ് ആശുപത്രി വിട്ടത്. നടനെ ആക്രമിച്ച ബംഗ്ലാദേശി പൗരൻ ഷരീഫുള്‍ ഇസ്ലാമിനെ കഴിഞ്ഞ ദിവസം മുംബൈ പോലീസ് അറസ്റ്റുചെയ്തിരുന്നു. മുംബൈ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 24 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക