മഹിളാ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റും മുന്‍ എം.പിയുമായ സുഷ്മിത ദേവ് പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്കെഴുതിയ കത്തിലാണ് അവര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയാണെന്ന് വ്യക്തമാക്കിയത്. ട്വിറ്ററില്‍ വ്യക്തിഗത വിവരങ്ങള്‍ തിരുത്തി മുന്‍ കോണ്‍ഗ്രസ് നേതാവ് എന്നാക്കി. പാര്‍ട്ടിയുടെ ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ നിന്നും അവര്‍ ലെഫ്റ്റ് അടിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സുഷ്മിത തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോകുമെന്നാണ് അഭ്യൂഹം. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായുള്ള കൂടിക്കാഴ്ച ഇന്നുണ്ടാകുമെന്നും സൂചനകള്‍ പുറത്തുവരുന്നുണ്ട്.
തന്റെ പൊതുജീവതത്തില്‍ ഒരു പുതിയ അധ്യായം തുടങ്ങുകയാണെന്ന് സോണിയാ ഗാന്ധിക്കെഴുതിയ കത്തില്‍ അവര്‍ പറഞ്ഞു. ഡല്‍ഹിയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ഫോട്ടോ പോസ്റ്റ് ചെയ്തതിന് ഇവരുടെ ട്വീറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടിരുന്നു. അസം നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിലെ അതൃപ്തിയാണ് രാജിയില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. എ.ഐ.യു.ഡി.എഫുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയതിനെ സുഷ്മിത എതിര്‍ത്തിരുന്നു. സീറ്റ് വിഭജനത്തോടെ ഭിന്നത കടുത്തു. പാര്‍ട്ടിയുമായി ഇടഞ്ഞ ഇവരെ അനുനയിപ്പിക്കാന്‍ പ്രിയങ്ക ഗാന്ധി ചര്‍ച്ച നടത്തിയിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് അസം കോണ്‍ഗ്രസ് നേതൃത്വവും വ്യക്തമാക്കിയിരുന്നു.
നേതൃത്വത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് കബിൽ സിബൽ:
സുഷ്മിത ദേവിന്റെ രാജിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. യുവനേതാക്കള്‍ കോണ്‍ഗ്രസ് വിടുമ്ബോള്‍ പാര്‍ട്ടി ശക്തിപ്പെടുത്തുന്ന പ്രായമായവരെ വിമര്‍ശിക്കുന്നു എന്നാണ് കപില്‍ സിബല്‍ പ്രതികരിച്ചത്. കണ്ണടച്ചാണ് പാര്‍ട്ടിയുടെ പോക്കെന്നും സിബല്‍ വിമര്‍ശിച്ചു.