കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം ടി. ശരത് ചന്ദ്രപ്രസാദ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് രാജിവെച്ചു. തെരഞ്ഞെടുപ്പ് ചുമതലകള്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന. 20 പാർലമെന്റ് മണ്ഡലങ്ങളുടെയും ചുമതല കെ.പി.സി.സി ഭാരവാഹികള്‍ക്കും എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കും വീതിച്ചുനല്‍കിയിരുന്നു. എന്നാല്‍ ശരത് ചന്ദ്രപ്രസാദിന് ഒരു മണ്ഡലത്തിന്റെയും ചുമതല ലഭിച്ചിരുന്നില്ല.
ഒരുകാലത്ത് കെ കരുണാകരന്റെ അതിവിശ്വസ്തനും ഐ ഗ്രൂപ്പിലെ പ്രമുഖ നേതാവുമായിരുന്നു ശരത്ചന്ദ്രപ്രസാദ്. രാജിപ്രഖ്യാപനം സമ്മർദ തന്ത്രമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കെ.പി.സി.സി നേതൃത്വത്തിന് രാജി നല്‍കുന്നതിന് പകരം തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തലക്കാണ് ശരത് ചന്ദ്രപ്രസാദ് രാജിക്കത്ത് നല്‍കിയത്.
കെ.പി.സി.സി നേതൃത്വം ശരത് ചന്ദ്രപ്രസാദുമായി ചർച്ച നടത്തുന്നുണ്ട്. ശരത് ചന്ദ്രപ്രസാദ് ബി.ജെ.പിയില്‍ പോകുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അതെല്ലാം അദ്ദേഹം നിഷേധിച്ചിരുന്നു. നിലവില്‍ അത്തരം ചർച്ചകളൊന്നും നടക്കുന്നില്ലെന്നാണ് വിവരം. എന്നാൽ അപ്രതീക്ഷിതമായ നീക്കങ്ങൾ ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാൻ ആവില്ല.