ഓണ്‍ലൈനായി ബുക്ക് ചെയ്ത യാത്ര റദ്ദാക്കി, യാത്രയ്ക്കായി മറ്റൊരു ഓട്ടോ തെരഞ്ഞെടുത്തതിന് യുവതിയെ അസഭ്യം പറയുകയും തല്ലുകയും ചെയ്ത ഒല ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.46 കാരനായ ഓട്ടോ ഡ്രൈവർ ആർ മുത്തുരാജിനെ ബെംഗളൂരു മഗഡി റോഡ് പോലീസാണ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെയുള്ള നിയമനടപടികള്‍ പുരോഗമിക്കുകയാണന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

സുഹൃത്തുക്കളായ രണ്ട് യുവതികള്‍ ഒല വഴി പ്രത്യേകം പ്രത്യേകം ഓട്ടോകള്‍ ബുക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. ബുക്ക് ചെയ്ത ഓട്ടോകളില്‍ ഒരെണ്ണം ആദ്യം എത്തിയപ്പോള്‍ രണ്ട് യുവതികളും ആ ഓട്ടോയില്‍ തന്നെ യാത്ര ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. പിന്നാലെ രണ്ടാമത്തെയാള്‍ ബുക്ക് ചെയ്ത ഓട്ടോ റദ്ദാക്കുകയായിരുന്നു. ബംഗളൂരുവില്‍ പലപ്പോഴും ബുക്ക് ചെയ്ത ഓട്ടോറിക്ഷകള്‍ പോലും വരാൻ വളരെ വൈകുന്നതും അധിക പണം ഈടാക്കുന്നതും പതിവാണ്. അതിനാല്‍, തങ്ങള്‍ക്ക് സമയ നഷ്ടം ഉണ്ടാകാതിരിക്കാനാണ് ആദ്യമെത്തിയ ഓട്ടോയില്‍ പോകാൻ തീരുമാനിച്ചതെന്നാണ് യുവതികള്‍ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍, രണ്ടാമത്തെ ഓട്ടോ റദ്ദാക്കിയത്, എത്തുമെന്ന് അറിയിച്ചിരുന്ന സ്ഥലത്ത് ഓട്ടോ എത്തിച്ചേരാന്‍ വെറും ഒരു മിനിറ്റ് മാത്രമുള്ളപ്പോഴായിരുന്നു. ഇത് ഓട്ടോ ഡ്രൈവറെ പ്രകോപിതനാക്കുകയും അയാള്‍ യുവതികള്‍ കയറി ഓട്ടോ തടഞ്ഞ്, യുവതിയെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്യുകയായിരുന്നു. അതേസമയം ഓട്ടോയില്‍ ഇരുന്ന് യുവതി ദൃശ്യങ്ങള്‍ വീഡിയോയില്‍ പകർത്താൻ ശ്രമിച്ചു. ഇത് ഓട്ടോ ഡ്രൈവറെ കൂടുതല്‍ പ്രകോപിതനാക്കി. ഇയാള്‍ ഫോണ്‍ പിടിച്ച്‌ വാങ്ങാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി.

യുവതിയും ഓട്ടോറിക്ഷ ഡ്രൈവറും തമ്മിലുള്ള വാക്കുതർക്കത്തിലാണ് വീഡിയോ ആരംഭിക്കുന്നത്. നിങ്ങള്‍ എന്തിനാണ് എന്നെ അസഭ്യം പറയുന്നത് എന്ന് ചോദിക്കുന്ന യുവതിയോട് താൻ ഇതുവരെയും വന്നതിന്‍റെ ഇന്ധന ചെലവ് ആരും നല്‍കുമെന്ന് ഓട്ടോറിക്ഷ ഡ്രൈവർ ചോദിക്കുന്നത് കേൾക്കാം. ഇനിയും ബഹളം വെച്ചാല്‍ താൻ പോലീസില്‍ പരാതി നല്‍കുമെന്ന് യുവതി പറഞ്ഞപ്പോഴാണ് ഡ്രൈവർ യുവതിയെ മർദ്ദിച്ചത്. തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച്‌ ഒല ആപ്പ് വഴി റിപ്പോർട്ട് ചെയ്തെങ്കിലും ഒരു ഓട്ടോമേറ്റഡ് മറുപടി മാത്രമാണ് ലഭിച്ചതെന്നും യുവതി പരാതിപ്പെട്ടു. യുവതിയുടെ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് ഓട്ടോറിക്ഷ ഡ്രൈവറെ അറസ്റ്റ് ചെയ്യാൻ പോലീസ് നടപടി സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക