![](https://keralaspeaks.news/wp-content/uploads/2024/06/20240629_222934-COLLAGE-780x470.jpg)
കോട്ടയം രാഷ്ട്രീയത്തെ കുറച്ച് ദിവസങ്ങളായി കലുഷിതമാക്കുന്നത് ആകാശപാതയാണ്. ആഭ്യന്തരമന്ത്രിയായിരിക്കെ ടിപി വധക്കേസിൽ നീതി നടപ്പാക്കി സിപിഎമ്മിനെ പ്രതിരോധത്തിൽ ആക്കിയ തിരുവഞ്ചൂർ രാധാകൃഷ്ണന് എതിരെയുള്ള പാർട്ടിയുടെ പകപോക്കൽ ആണ് വികസന വിഷയങ്ങളിൽ കോട്ടയത്തോടുള്ള സർക്കാരിൻറെ ചിറ്റമ്മ നയത്തിന് പിന്നിലെന്ന കോൺഗ്രസിന്റെ പ്രചാരണം ജനങ്ങൾക്കിടയിൽ സിപിഎമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കിയിട്ടുമുണ്ട്. സിപിഎമ്മും തിരുവഞ്ചൂരിനെതിരെ കടുത്ത ആക്രമണമാണ് അഴിച്ചുവിടുന്നത്.
ഈ വിഷയത്തിൽ തിരുവഞ്ചൂർ അനുകൂല നിലപാടുമായി യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി പ്രത്യക്ഷ സമരങ്ങൾ പ്രഖ്യാപിക്കാൻ ഇന്ന് യോഗം ചേർന്നിരുന്നു. യോഗത്തിൽ സിപിഎമ്മിനും കോട്ടയം ജില്ലയിൽ നിന്നുള്ള മന്ത്രിയായ വി എൻ വാസവനും എതിരെ പ്രമേയം പാസാക്കാനും തിരുവഞ്ചൂർ വിഭാഗത്തിന് മൃഗീയ ഭൂരിപക്ഷമുള്ള യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയിൽ ധാരണയായിരുന്നു. എന്നാൽ എതിർപക്ഷത്ത് നിൽക്കുന്ന അവശിഷ്ട എ ഗ്രൂപ്പിലെ ചില നേതാക്കൾ ഈ നീക്കം മുൻകൂട്ടി അറിയുകയും ഇത് അട്ടിമറിക്കുവാനായി സ്വന്തം നിലയിൽ പ്രമേയം ഉണ്ടാക്കി യോഗം തുടങ്ങുന്നതിന് മുമ്പ് തന്നെ മാധ്യമങ്ങൾക്ക് കോപ്പി നൽകി വാർത്തയാക്കുകയും ചെയ്തു.
യോഗത്തിൽ സ്വാഗത പ്രസംഗം കഴിയുന്നതിനു മുന്നേ ഓൺലൈൻ മാധ്യമങ്ങളിൽ അവശിഷ്ട എ ഗ്രൂപ്പ് നേതാവിന്റെ ലെറ്റർ ഹെഡിൽ അടിച്ച പ്രമേയം സഹിതം വാർത്ത വന്നതോടെ തിരുവഞ്ചൂർ വിഭാഗം അപകടം മണത്തു. യോഗം തുടങ്ങുന്നതിനു മുന്നേ തന്നെ പ്രമേയം പാസാക്കി എന്ന നിലയിൽ വ്യാജ വാർത്ത സൃഷ്ടിച്ചവർ തന്നെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി വ്യാജ വാർത്ത സൃഷ്ടിച്ചു എന്നമറുവാർത്തയും പ്രചരിപ്പിക്കുവാനുള്ള ശ്രമങ്ങൾ നടത്തുന്നതായി വിവരം ലഭിച്ചപ്പോഴാണ് ഒളിഞ്ഞുകിടക്കുന്ന അപകടത്തെക്കുറിച്ച് യൂത്ത് കോൺഗ്രസിലെ തിരുവഞ്ചൂർ വിഭാഗത്തിന് ബോധ്യം വന്നത്. സിപിഎമ്മിനെ ആക്രമിക്കുകയല്ല മറിച്ച് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി വ്യാജവാർത്ത ചമച്ചു എന്ന നിലയിൽ സ്വന്തം സംഘടനയെ അപമാനിക്കാനാണ് വിമതർ ലക്ഷ്യമിട്ടത് എന്ന് ബോധ്യമായതോടെ യോഗത്തിൽ വച്ച് തന്നെ തിരുവഞ്ചൂർ വിഭാഗത്തിലെ പ്രധാന നേതാക്കൾ നീക്കത്തെ ചോദ്യം ചെയ്തു.
തങ്ങൾ പ്രമേയം ചോർത്തിയിട്ടില്ല എന്ന നിലപാട് മറുവിഭാഗം എടുത്തെങ്കിലും മാധ്യമ പ്രവർത്തകരെ ബന്ധപ്പെട്ടതോടെ വാർത്ത ചോർത്തി നൽകിയത് അവശിഷ്ട എ ഗ്രൂപ്പിലെ നേതാവാണ് എന്ന് വെളിപ്പെട്ടു. കളളി വെളിച്ചത്തായതോടെ യോഗം അലങ്കോലമാക്കാനായി അവശിഷ്ട വിഭാഗത്തിന്റെ സംസ്ഥാന നേതാക്കൾ സഹിതം രംഗത്തെത്തി. തിരുവഞ്ചൂരിനെ ലക്ഷ്യമിട്ട് നീക്കം നടത്തിയതിന് പിന്നിൽ അവശിഷ്ട എ ഗ്രൂപ്പിലെ യൂത്തൻമാരുടെ ഗോഡ് ഫാദർ ആയ മുൻ യൂത്ത് കോൺഗ്രസ് നേതാവാണ് എന്നും റിപ്പോർട്ടുകൾ ഉണ്ട്. വി എൻ വാസവൻ പ്രതിനിധാനം ചെയ്യുന്ന ഏറ്റുമാനൂർ മണ്ഡലത്തിൽ നിന്നുതന്നെയുള്ള ഇദ്ദേഹത്തിന് സിപിഎം മന്ത്രിയുമായുള്ള അന്തർധാര നേരത്തെ തന്നെ പാർട്ടിയിൽ ചർച്ചാവിഷയമാണ്. കോൺഗ്രസ് പ്രതിനിധിയായി പ്രമുഖ സർക്കാർ ആശുപത്രിയിലെ ഭരണസമിതിയിൽ അംഗത്വം നേടിയ ഇദ്ദേഹം അവിടെയും മന്ത്രിയുടെ വിശ്വസ്ത വിധേയനാണ്.
സംഭവം വിവാദമായതോടെ യൂത്ത് കോൺഗ്രസിനുള്ളിൽ സിപിഎമ്മിന്റെ സ്ലീപ്പർ സെല്ലുകൾ ഒളിഞ്ഞിരിക്കുന്നു എന്ന സംശയമാണ് ബലപ്പെടുന്നത്. നീക്കങ്ങൾക്ക് പിന്നാമ്പുറത്തു നിന്ന് ചുക്കാൻ പിടിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന മുൻ യൂത്ത് നേതാവ് കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലും പ്രചരണ രംഗത്തുനിന്ന് വിട്ടുനിൽക്കുകയായിരുന്നു. കോട്ടയം ഡിസിസി ഭാരവാഹി കൂടിയായ ഇദ്ദേഹം ജില്ലയിൽ പ്രവർത്തിക്കാൻ കൂട്ടാക്കാതെ ഷാഫിക്ക് വേണ്ടി പ്രചരണം നടത്താൻ വടകരയിലേക്ക് പോയി എന്നാണ് ആക്ഷേപം. എന്നാൽ വടകരയിൽ പോകാതെ ഫോൺ സ്വിച്ച് ഓഫ് ആക്കി ഏറ്റുമാനൂരിലെ വീട്ടിൽ തന്നെ ഇദ്ദേഹം ഉണ്ടായിരുന്നുവെന്നും ചിലർ ആക്ഷേപം ഉയർത്തുന്നുണ്ട്. ഏതായാലും ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവിനെതിരെ സിപിഎം കടന്നാക്രമണം നടത്തുമ്പോൾ പ്രത്യാക്രമണത്തെ ദുർബലപ്പെടുത്തുവാനുള്ള ഒരു വിഭാഗം യൂത്ത് കോൺഗ്രസ് നേതാക്കളുടെ നീക്കം കോൺഗ്രസിനെ സഹായിക്കാൻ അല്ല സിപിഎമ്മിനെ സഹായിക്കാനാണ് എന്ന് തിരിച്ചറിവ് സാധാരണ പ്രവർത്തകരെ അത്യധികം ഞെട്ടിക്കുമെന്ന് ഉറപ്പാണ്. ഇത് ചൊല്ലിയുള്ള പൊട്ടിത്തെറികൾ വരുംദിവസങ്ങളിലും സംഘടനക്കുള്ളിൽ ഉണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.
![](https://keralaspeaks.news/wp-content/uploads/2024/06/1001232268-718x1024.jpg)