![](https://keralaspeaks.news/wp-content/uploads/2024/06/n6178936441718543067748db3de76cc8867246db4ede0007c57a76bc7dd84f7749dc202a1730a7ea4ae775-780x470.jpg)
കൊച്ചി: കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ ഞായറാഴ്ച കുർബാന മധ്യേ വിശ്വാസിയെ വികാരിയുടെ നേതൃത്വത്തില്‍ മർദിച്ചെന്ന് ആരോപണം. കുർബാനയ്ക്കിടെ വായിക്കാൻ മേജർ ആർച്ച് ബിഷപ്പും അപ്പോസ്‌തോലിക്ക് അഡ്മിനിസ്ട്രേറ്ററും മാർപാപ്പയുടെ നിർദേശാനുസരണം നല്‍കിയ സർക്കുലർ വികാരി വായിക്കാൻ തയാറാവാതെ വന്നതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്.
ഇടവകാംഗം MTNS റീജ്യനല്‍ കമ്മിറ്റി ട്രഷറർ ജോർജ് കോയിക്കര സർക്കുലറുമായി അള്‍ത്താരയില്‍ എത്തുകയായിരുന്നു. ഈ സമയം വികാരി ജോയി കണ്ണമ്ബുഴ മൈക്കിലൂടെ ജോർജ് കോയിക്കര വികാരിക്കെതിരെ കേസ് കൊടുത്ത ആളാണ് എന്ന് വിളിച്ചു പറഞ്ഞ് വിശ്വാസികളെ പ്രകോപിതരാക്കിയെന്നാണ് ആരോപണം. തുടർന്ന് പാരീഷ് ഫാമിലി യൂണിയൻ ട്രഷറർ ലിജോ ഐക്കരേത്ത്, തങ്കച്ചൻ എന്നിവർ ഉള്‍പ്പെടെ അഞ്ചോളം പേർ ചേർന്ന് ജോർജ് കോയിക്കരയെ അള്‍ത്തരയില്‍ നിന്ന് കഴുത്തിനു പിടിച്ചു വലിച്ചു കൊണ്ടുപോയി, വൈദികർ സഭാ വസ്ത്രം ധരിക്കുന്ന സ്ഥലമായ സങ്കീർത്തിയില്‍ കൊണ്ടു പോയി ക്രൂരമായി മർദിച്ചെന്നും പറയുന്നു.
അക്രമത്തിനു ആഹ്വാനം ചെയ്ത വികാരിയെയും, ആക്രമണം നടത്തിയ വ്യക്തികളെയും ഉടൻ സഭയില്‍ നിന്നു പുറത്താക്കണമെന്ന് MTNS നേതാക്കളായ റെജി ഇളമത, സേവ്യർ മാടവന, ചെറിയാൻ കവലയ്ക്കല്‍, ജോമോൻ ആരക്കുഴ, ആന്റണി പുതുശ്ശേരി, റോബിള്‍ മാത്യു, ടെൻസൻ പുളിക്കല്‍, ബ്രിജിത് ജോ, ജോയ്‌സി സെബാസ്റ്റ്യൻ, ടോണി ജോസഫ് എന്നിവർ മേജർ ആർച്ച് ബിഷപ്പ്, അപ്പോസ്തൊലിക്ക് അഡ്മിനിസ്ട്രേറ്റർ എന്നിവരോട് ആവശ്യപ്പെട്ടു.