മദ്യനയത്തിലെ ഡ്രൈഡേ ഉൾപ്പെടെയുള്ള ഇളവുകൾക്ക് പിന്നിൽ വൻ കോഴ ഇടപാട്? ഒരോ ബാർ ഉടമകളും നൽകേണ്ടത് 2.5 ലക്ഷം വീതം? അസോസിയേഷൻ ഗ്രൂപ്പിൽ വന്ന ബാർ ഉടമയുടെ ശബ്ദ സന്ദേശത്തിൽ ഉള്ളത് ഞെട്ടിക്കുന്ന വിവരങ്ങൾ: കേരള രാഷ്ട്രീയത്തിൽ വീണ്ടും ബാർ കോഴ കോളിളക്കം – തൊടുപുഴയിലെ ബാറുടമ അനിമോന്റെ ശബ്ദ സന്ദേശം ഇവിടെ കേൾക്കാം.
മദ്യനയം ബാർ മുതലാളിമാർക്ക് അനുകൂലമായി മാറ്റുന്നതിന് ഓരോ ഹോട്ടലും രണ്ടരലക്ഷം രൂപവീതം നല്‍കണമെന്ന് ബാറുടമകളുടെ സംഘടനാനേതാവിന്റെ ശബ്ദരേഖ. വ്യാഴാഴ്ച ഫെഡറേഷൻ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന്റെ എറണാകുളത്തുചേർന്ന സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിന്റെ തീരുമാനമെന്നനിലയില്‍ സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാപ്രസിഡന്റുമായ അനിമോന്റെ ശബ്ദസന്ദേശമെന്നനിലയിലാണ് ആരോപണം പുറത്തുവന്നത്. സംഘടനയുടെ ഇടുക്കി ജില്ലാ ഗ്രൂപ്പിലാണ് ശബ്ദസന്ദേശം പ്രത്യക്ഷപ്പെട്ടത്.
നേരത്തേതന്നെ ഒരു ബാർ ഹോട്ടലുകാരില്‍നിന്ന് രണ്ടരലക്ഷം രൂപവീതം പിരിക്കാൻ സംഘടന തീരുമാനിച്ചിരുന്നു. എന്നാല്‍, പലരും പിരിവുനല്‍കിയില്ല. ഇതേത്തുടർന്നാണ് അംഗങ്ങള്‍ പിരിവുനല്‍കണമെന്ന സംഘടനയുടെ കർശനനിർദേശം നേതാവ് ഗ്രൂപ്പിലിട്ടത്.ശബ്ദസന്ദേശം വന്നശേഷം അനിമോനെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭ്യമായില്ല.
ടൂറിസംമേഖലയെ ബാധിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി എല്ലാ മാസവും ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കണമെന്ന നിർദേശം ഇതിനകംതന്നെ സർക്കാരിനുമുന്നിലെത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞമാസംചേർന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗം നല്‍കിയ ശുപാർശകളിലൊന്നാണിത്.
സംസ്ഥാനത്ത് 900-ത്തിനടുത്ത് ബാറുകളാണുള്ളത്. ഭൂരിഭാഗം പേരും പിരിവുനല്‍കിയാല്‍ത്തന്നെ ഭീമമായ കോഴയാണ് മദ്യനയത്തില്‍ ഇളവുവരുത്തുന്നതിനുപിന്നില്‍ നടക്കുന്നതെന്ന് ശബ്ദരേഖ തെളിയിക്കുന്നു. കെ.എം. മാണി ധനമന്ത്രിയായിരിക്കെ ബാറുകള്‍ പൂട്ടാതിരിക്കുന്നതിന് ഉടമകളോട് കോഴ ചോദിച്ചുവെന്ന ഹോട്ടലുടമ ബിജു രമേശിന്റെ ആരോപണം രാഷ്ട്രീയ കോളിളക്കം സൃഷ്ടിക്കുകയും മാണിയുടെ രാജിയില്‍ കലാശിക്കുകയും ചെയ്തു.
സംഘടനാനേതാവിന്റെ ശബ്ദരേഖ സ്വയം പരിചയപ്പെടുത്തിക്കൊണ്ട്
ബാർ മുതലാളിമാർക്ക് അനുകൂലമായി സംസ്ഥാന മദ്യനയം മാറ്റുന്നതിന് കോഴ നല്‍കേണ്ടിവരുമെന്ന് വ്യക്തമാക്കിയുള്ള ശബ്ദരേഖ സ്വയംപരിചയപ്പെടുത്തിക്കൊണ്ട്. ഫെഡറേഷൻ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാപ്രസിഡന്റുമായ അനിമോന്റേതെന്ന പേരിലാണ് ശബ്ദസന്ദേശം വാട്സാപ്പ് ഗ്രൂപ്പില്‍ വന്നത്. ശബ്ദസന്ദേശത്തില്‍നിന്ന്’കഴിഞ്ഞ ജനറല്‍ബോഡി മീറ്റിങ്ങില്‍ത്തന്നെ കാര്യങ്ങള്‍ തീരുമാനിച്ചിരുന്നതാണ്. “ഇലക്ഷൻ കഴിഞ്ഞാലുടൻ പുതിയ പോളിസി വരുന്നതാണ്. അതിനകത്ത് ഒന്നാംതീയതി ഡ്രൈ ഡേ എടുത്തുകളയും. സമയത്തിന്റെ കാര്യമൊക്കെയുണ്ട്. ഇതൊക്കെ ചെയ്തുതരണമെന്നുണ്ടെങ്കില്‍ നമ്മള്‍ കൊടുക്കേണ്ട കാര്യങ്ങള്‍ കൊടുക്കണം.
ഇതുവരെ പിരിക്കേണ്ട തുകയുടെ മൂന്നിലൊന്നുമാത്രമേ സ്റ്റേറ്റ് ഓവർ കിട്ടിയിട്ടുള്ളൂ. ഇത് നമ്മള്‍ കൊടുക്കാണ്ട് ആരും നമ്മളെ സഹായിക്കില്ല. ആരുമായിട്ടും ആർക്കും വേറെ ബന്ധങ്ങളും കാര്യങ്ങളുമൊന്നുമില്ല. അതുകൊണ്ട് രണ്ടരലക്ഷം രൂപവെച്ച് കൊടുക്കാൻ പറ്റുന്നവർ രണ്ടുദിവസത്തിനകം ഗ്രൂപ്പിലിടുക. ആരുടെയും പത്തുപൈസ പോകില്ല. അതിനെല്ലാം കൃത്യമായ കണക്കുണ്ടാകും. വിശ്വാസമില്ലാത്തവർ അവരുടെ ഇഷ്ടംപോലെ ചെയ്യുക. ഇതൊന്നും കൊടുക്കാണ്ട് എല്ലാ കാര്യങ്ങളും ചെയ്യാമെന്നുപറഞ്ഞ് ചില ആളുകള്‍ വന്നതായി പ്രസിഡന്റ് പറഞ്ഞു. അങ്ങനെയുള്ളവരുടെ കൂടെ അവർ പോകുക. നമ്മള്‍ സഹകരിച്ചില്ലെങ്കില്‍ വലിയ നാശത്തിലേക്കാണ് പോകുന്നത്.
പണ്ടത്തെ അവസ്ഥയില്‍ വന്നുകഴിഞ്ഞാല്‍ അതിനെപ്പറ്റി നമ്മളെല്ലാം ഒന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും. ഇലക്ഷൻ കഴിഞ്ഞ് ഒരു പാർട്ടിക്കും പൈസ മേടിക്കുന്നതല്ല. എന്നാല്‍, അതിനും പ്രസിഡന്റ് ഒരു ഓപ്ഷനും കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. കച്ചവടമില്ലെന്നൊക്കെയുള്ള കാര്യങ്ങള്‍ പലർക്കും പറയാനുണ്ടാകും. കൊടുത്തിട്ട് എന്താണ് പ്രയോജനമെന്നും ചോദിക്കുന്നുണ്ടാകും. എന്നാല്‍, എല്ലാവരോടും മറുപടിപറയാൻ കഴിയാത്തതിനാലാണ് ഗ്രൂപ്പിലിടുന്നത്”.
സ്ഥിരീകരിച്ച് ബാറുടമകള്‍
ശബ്ദരേഖ അനിമോന്റേതു തന്നെയാണെന്നും യോഗത്തില്‍ ഈ തീരുമാനം എടുത്തിട്ടുണ്ടെന്നും യോഗത്തില്‍ സംബന്ധിച്ച ബാറുടമകള്‍ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 900-ത്തിനടുത്ത് ബാറുടമകളാണ് നിലവിലുള്ളത്. എല്ലാ ബാറുകാരും പിരിവ് നല്‍കിയില്ലെങ്കിലും ഭൂരിഭാഗം പേരും പിരിവ് നല്‍കിയാല്‍ത്തന്നെ ഭീമമായ കോഴയാണ് മദ്യനയത്തില്‍ ഇളവുവരുത്തുന്നതിനുപിന്നില്‍ നടക്കുന്നതെന്ന് ശബ്ദരേഖ തെളിയിക്കുന്നു. കെ.എം. മാണി മന്ത്രിയായിരിക്കെ ബാറുകള്‍ പൂട്ടാതിരിക്കുന്നതിന് ഉടമകളോട് കോഴ ചോദിച്ചെന്ന ഹോട്ടലുടമ ബിജു രമേശിന്റെ ആരോപണം രാഷ്ട്രീയ കോളിളക്കം സൃഷ്ടിക്കുകയും മാണിയുടെ രാജിയില്‍ കലാശിക്കുകയും ചെയ്തിരുന്നു.