ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ചെറ്റക്കണ്ടിയിലെ ഷൈജു, സുബീഷ് എന്നിവരുടെ പേരില്‍ സിപിഎം നിർമിച്ച രക്തസാക്ഷിമന്ദിരം ഉദ്ഘാടനത്തില്‍നിന്നു സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിട്ടുനിന്നതിനെതിരേ രൂക്ഷ വിമർശനവുമായി പാനൂർ മേഖലയിലെ സൈബർ സഖാക്കള്‍. എം.വി. ഗോവിന്ദൻ ജില്ലയിലുണ്ടായിട്ടും പങ്കെടുക്കാത്തതാണ് അണികളെ പ്രകോപിതരാക്കിയത്.
‘നേതൃത്വം മറന്നാലും ഞങ്ങളുടെ പ്രിയ സഖാക്കളുടെ ജീവനും അതിനേക്കാള്‍ കൂടുതല്‍ സഖാക്കളുടെ ജീവിതവും പണയം വയ്ക്കേണ്ടി വന്ന ഇന്നലെകളെ മറക്കാൻ ഞങ്ങളെക്കൊണ്ട് സാധിക്കില്ല. അതൊന്നുംതന്നെ മറവിയുടെ മാറാല കുരുക്കില്‍പ്പെട്ട് ഇല്ലാതാവാനും പോകുന്നില്ലെന്നും’ കെ.ടി. ജയകൃഷ്ണൻ വധക്കേസിലെ ഒന്നാം പ്രതി അച്ചാരന്പത്ത് പ്രദീപന്‍ തന്‍റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഇതിനു മറുപടിയായിട്ട പോസ്റ്റുകളിലാണ് സിപിഎം നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനമുള്ളത്. ഭരണത്തേക്കാളും സർക്കാരിനെക്കാളും വലുതാണ് ഓരോ സഖാവിനും അവന്‍റെ ജീവന്‍റെ ജീവനായ പ്രസ്ഥാനമെന്നും പാർട്ടി കെട്ടിപ്പടുക്കുുന്നത് രക്‌തസാക്ഷികള്‍തന്നെയാണെന്നും ഒരു കമന്‍റില്‍ പറയുന്നു. ചെറ്റക്കണ്ടിയിലെ ഷൈജു, സുബീഷ് എന്നിവരുടെ പേരില്‍ സിപിഎം നിർമിച്ച രക്തസാക്ഷി മന്ദിരത്തിന്‍റെ ഉദ്ഘാടനം എം.വി. ഗോവിന്ദന് പകരം ജില്ലാ സെക്രട്ടറി എം.വി. ജയരാജനാണ് നിർവഹിച്ചത്.
സ്മാരക മന്ദിരത്തിന്‍റെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി നിർവഹിക്കുമെന്ന് കാണിച്ച് പാർട്ടി നോട്ടീസടിച്ച് പ്രചാരണവും നടത്തിയിരുന്നു. ഇതുപ്രകാരം ഉദ്ഘാടകൻ ‘എം.വി. ഗോവിന്ദൻ എംഎല്‍എ, സിപിഐ (എം) സംസ്ഥാന സെക്രട്ടറി’യെന്ന് രേഖപ്പെടുത്തിയ ശിലാഫലകവും തയാറാക്കിയിരുന്നു. പരിപാടി നടക്കാനിരിക്കേ അവസാനഘട്ടത്തിലാണ് എം.വി. ഗോവിന്ദൻ പങ്കെടുക്കില്ലെന്ന അറിയിപ്പ് ലഭിച്ചത്.