സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഭാര്യയെയും സുഹൃത്തിനെയും ബൈക്കിലെത്തിയ ഭർത്താവ് ഇടിച്ചുവീഴ്ത്തി. ആറാട്ടുപുഴ റിയാസ് മൻസില്‍ ഷാജഹാൻ (33) ആണ് സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഭാര്യ മുട്ടം താഴ്ചയില്‍ നൗഫിയ (28), സുഹൃത്ത് ഏവൂർ വടക്ക് കാങ്കാലില്‍ ശില്‍പ (19) എന്നിവരെ ബൈക്കില്‍ എത്തി ഇടിച്ചു വീഴ്ത്തിയത്.
സംഭവത്തില്‍ ഷാജഹാനെ പോലീസ് അറസ്റ്റ് ചെയ്തു. അപകടത്തില്‍ പരിക്കേറ്റ നൗഫിയയും ശില്‍പ്പയും ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന് ഏവൂർ ദേശബിന്ധു വായനശാലയ്ക്ക് സമീപമായിരുന്നു സംഭവം.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: നൗഫിയയും ഭർത്താവ് ഷാജഹാനും ഒരു വർഷമായി പിണങ്ങിക്കഴിയുകയാണ്. വിവാഹമോചനത്തിനായി കുടുംബ കോടതിയില്‍ കേസ് നടക്കുന്നുണ്ട്. മുട്ടത്ത് ബ്യൂട്ടിപാർലർ നടത്തുകയാണ് നൗഫിയ. സുഹൃത്തായ ശില്‍പയുമായി ഏവൂരില്‍ ബ്യൂട്ടീഷൻ ജോലി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടയില്‍ ബൈക്കില്‍ എത്തിയ ഷാജഹാൻ ഇവർ സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
സ്കൂട്ടർ മറിയാതിരുന്നതിനെ തുടർന്ന് ഇയാള്‍ സ്കൂട്ടറില്‍ ചവിട്ടി വീഴ്ത്തുകയായിരുന്നു. ശില്‍പ്പയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഷാജഹാനെതിരെ 308 വകുപ്പ് ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു.കരിയിലക്കുളങ്ങര എസ്‌എച്ച്‌ഒ സുനീഷ്.എന്‍, എസ്‌ഐ ബജിത്ത് ലാല്‍, എഎസ്‌ഐ പ്രദീപ്, വനിത സിപിഒ അനി എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.