കോട്ടയം : കേരളം മുഴുവൻ ആശങ്കയോടെ നോക്കിയിരുന്ന കോഡ് കണക്കുകൾ വൈകുന്നു. ആരോഗ്യ വകുപ്പിന്റെ സെർവർ തകരാറിനെ തുടർന്നാണ് ഞായറാഴ്ച കൊവിഡ് കണക്കുകൾ വൈകുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 2020 കോവിൽ കാലം മുതൽ വൈകിട്ട് ആറുമണിക്ക് പ്രസിദ്ധീകരിച്ചിരുന്ന കണക്കുകളാണ് ആദ്യമായി വൈകിയിരിക്കുന്നത്.
സെർവർ തകരാറിനെ തുടർന്നാണ് കണക്കുകൾ വൈകുന്നതെന്നാണ് അധികൃതർ ഔദ്യോഗികമായി വിശദീകരിക്കുന്നത്. എന്നാൽ , സംസ്ഥാനത്ത് വീണ്ടും വാരാന്ത്യ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ദിവസം തന്നെ കണക്ക് പ്രസിദ്ധീകരിക്കാൻ വൈകിയത് സംശയങ്ങൾക്ക് ഇടനൽകിയിട്ടുണ്ട്. ഞായറാഴ്ച കൊവിഡ് രോഗികളുടെ എണ്ണം അര ലക്ഷം കടന്നതിനാലാണ് കണക്ക് പുറത്ത് വിടാത്തത് എന്നും ആരോപണം ഉയർന്നിട്ടുണ്ട്.
ഇതിനിടെ , കോവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടു. കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗം 15 മിനിറ്റ് മാത്രമാണ് ചേർന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. മന്ത്രിമാരിൽ മിക്കവരും സെക്രട്ടറിയേറ്റിലെ ഓഫീസിൽ എത്തിയിട്ട് ആഴ്ചകളായി എന്ന് രമേശ് ചെന്നിത്തല.
പാർട്ടി സമ്മേളനങ്ങളുടെ തിരക്കിലാണവർ. സംസ്ഥാനത്ത് ഓണ്‍ലൈൻ ഭരണം മാത്രമാണ് നടക്കുന്നത്. മുഖ്യമന്ത്രി ചികിത്സയ്ക്ക് പോകുന്നതിന് മുൻപ് തന്നെ മന്ത്രാസഭായോഗങ്ങൾ ഓണ്‍ലൈനിലായിരുന്നു നടന്നിരുന്നത്. കഴിഞ്ഞ ദിവസം മന്ത്രിസഭായോഗം ചേർന്നത് 15 മിനിറ്റ് മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോവിഡ് രൂക്ഷമായിട്ടും സർക്കാർ സംവിധാനങ്ങളൊന്നും ഉണർന്ന് പ്രവർത്തിച്ചില്ല. ആൾക്കൂട്ടം നിയന്ത്രിക്കാൻ സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല. ജനങ്ങളെ വിധിക്കും രോഗത്തിനും സർക്കാർ വിട്ടുകൊടുത്തിരിക്കുകയാണ്. കോവിഡ് രൂക്ഷമാകുമെന്ന ഐസിഎംആറിന്റെ മുന്നറിയിപ്പും നിർദ്ദേശങ്ങളും അവഗണിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ചില കോളജുകൾ കേന്ദ്രീകരിച്ച് കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടും സ്ഥാപനങ്ങൾ അടയ്ക്കാൻ സർക്കാർ തയാറായില്ല. കോളജുകളിലെ യൂണിയൻ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതിന് വേണ്ടിയാണ് സർക്കാർ അടയ്ക്കാതിരുന്നതെന്നും ഗുരുതരമായ അനാസ്ഥയാണ് സർക്കാർ കാണിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.