![](https://keralaspeaks.news/wp-content/uploads/2024/05/n6124376701716916071716846a75c3fcbd850d031156b362001fb9fba8cadcab9a5ff3185f1a9265deade2.jpg)
കെഎസ്‌ആർടിസി ബസില്‍ മെഡിക്കല്‍ വിദ്യാർഥിനിക്കരികിലിരുന്ന് സ്വയംഭോഗം ചെയ്ത 52 വയസ്സുകാരൻ പിടിയില്‍. വിദ്യാർഥിനിയുടെ പരാതിയെത്തുടർന്ന് ഇയാളെ ബസ് ജീവനക്കാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇന്നലെ പുലർച്ചെ 4.15നാണ് സംഭവം. പാലക്കാട് സ്വദേശി കൈറാടി ഷംസുദീനെയാണ് ലൈംഗികാതിക്രമത്തിനു കേസെടുത്ത് കസബ പൊലീസ് വിട്ടയച്ചത്.
തിരുവനന്തപുരത്തുനിന്നു ഞായറാഴ്ച കോഴിക്കോട്ടേക്കു പുറപ്പെട്ട കെഎസ്‌ആർടിസി സൂപ്പർഫാസ്റ്റ് ബസില്‍ ഇന്നലെ പുലർച്ചെ 2.30നാണ് ഷംസുദീൻ ഗുരുവായൂരില്‍നിന്നു കയറിയത്. കോഴിക്കോട്ടേക്കു ടിക്കറ്റെടുത്ത ഇയാള്‍ ഒഴിവുള്ള സീറ്റില്‍ ഇരുന്നു. പിന്നീട് വിദ്യാർഥിനിയുടെ സമീപത്തായി ഇരുന്നു സ്വയംഭോഗം ചെയ്യുകയായിരുന്നു. ഇതിനിടയില്‍ വിദ്യാർഥിനിയോടു മോശമായി പെരുമാറുകയും ചെയ്തു. ശല്യം സഹിക്കാതെ വന്നതോടെ വിദ്യാർഥിനി കണ്ടക്ടറെ വിവരം അറിയിച്ചു. കണ്ടക്ടറുടെ നിർദേശപ്രകാരം ബസ് കോഴിക്കോട് സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കു കൊണ്ടുപോയി.
പുലർച്ചെ 4.15നാണ് ബസ് സിറ്റി കണ്‍ട്രോള്‍ റൂമിനു മുന്നിലെത്തിയത്. ട്രാഫിക് പൊലീസ് വിവരം അറിയിച്ചതിനെ തുടർന്നു കസബ പൊലീസ് എത്തി വിദ്യാർഥിനിയില്‍നിന്നു പരാതി എഴുതി വാങ്ങി. പ്രതി ബസില്‍നിന്നു നടത്തിയ പ്രവൃത്തി വിദ്യാർഥി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചിരുന്നു. ഇതേസമയം, ബസില്‍നിന്നു രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ജീവനക്കാരും സഹയാത്രക്കാരും ചേർന്നു തടഞ്ഞു വച്ച് പൊലീസിനു കൈമാറി. പ്രതിക്കെതിരെ പൊലീസ് കേസെടുത്തു വിട്ടയച്ചു. പരാതിയില്‍ തുടർ നടപടിക്കു താല്‍പര്യമില്ലെന്നു വിദ്യാർഥി അറിയിച്ച സാഹചര്യത്തിലാണ് പ്രതിക്കു സ്റ്റേഷൻ ജാമ്യം നല്‍കി വിട്ടയച്ചതെന്നു പൊലീസുകാർ പറഞ്ഞു.