![](https://keralaspeaks.news/wp-content/uploads/2024/05/n612101072171679605790952aa0cce7785d17dc5a9c5ac4ebe222027bb8abb66f02823477aa064ede41d15.jpg)
കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന വനം വകുപ്പ് ജീവനക്കാരന്‌റെ പരാതിയില്‍ 24 വാര്‍ത്താ ചാനൽ പ്രാദേശിക ലേഖകനെ അര്‍ദ്ധരാത്രി അറസ്റ്റു ചെയ്ത് ലോക്കപ്പിലടയ്‌ക്കുകയും വനിതാ പൊലീസുകാരിക്കുമുന്നില്‍ വിവസ്ത്രനാക്കിയെന്നും പരാതി. കഴിഞ്ഞ ദിവസം ആതിരപ്പള്ളിയിലെ കാട്ടുപന്നി ശല്യം റിപ്പോര്‍ട്ടു ചെയ്യാനെത്തിയ റൂബിന്‍ ലാല്‍ എന്ന ലേഖകന്‍ തന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന് കാണിച്ച് വനംവകുപ്പ് ജീവനക്കാരനായ ജാക്‌സന്‍ ഫ്രാന്‍സിസിസ് നല്‍കിയ പരാതിയിലാണ് ഈ പ്രാകൃത നടപടി.
ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് വീടുവളഞ്ഞ് ആതിരപ്പളളി പൊലീസ് ഇന്‍സ്‌പെക്ടര്‍ ആന്‍ഡ്രിക് ഗ്രോമിക്കിന്റെ നേതൃത്വത്തില്‍ റൂബിന്‍ ലാലിനെ അറസ്റ്റു ചെയ്ത് സ്‌റ്റേഷനിലെത്തിച്ചത്. റൂബിനെ ഇന്‍സ്‌പെക്ടര്‍ കഴുത്തിനു കുത്തിപ്പിടിച്ച് മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും വനിതാ പൊലീസുകാരിയുടെ മുന്നില്‍ വച്ച് വിവസ്ത്രനാക്കി രാത്രി മുഴുവന്‍ ലോക്കപ്പില്‍ തള്ളിയെന്നും ചാനല്‍ മേധാവി ശ്രീകണ്ഠന്‍ നായര്‍ കുറ്റപ്പെടുത്തി. സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ചാനല്‍ പരാതി നല്‍കിയിട്ടുണ്ട്.