ഹൈദരാബാദ്: വിവാഹസല്‍ക്കാരത്തിനിടെ വധുവിനെ തട്ടിക്കൊട്ടുപോകാന്‍ ശ്രമം. പ്രണയ വിവാഹത്തെ എതിർത്തിട്ടും പിന്മാറാഞ്ഞതിനെത്തുടർന്നാണ് വധുവിനെ ബന്ധുക്കള്‍ വിവാഹ ചടങ്ങിനിടെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരിയിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
തിങ്കളാഴ്ചയായിരുന്നു സംഭവം. വധുവിന്റെ അമ്മയും സഹോരനും മറ്റ് ബന്ധുക്കളുമെത്തിയാണ് വധുവിനെ ബലമായി പിടിച്ചുവലിച്ച് കൊണ്ടുപോകാൻ ശ്രമിച്ചത്. ഇതിനിടെ എതിർക്കാൻ ശ്രമിച്ച വരന്റെ ബന്ധുക്കളുടെ നേരെ മുളകുപൊടി എറിയുകയും ചെയ്തു. നരസറാവോപേട്ടിലെ വെറ്ററിനറി സയര്‍സ് കോളേജില്‍ പഠിക്കുന്നതിനിടെയാണ് സ്‌നേഹയും ബാട്ടിന വെങ്കടനന്ദുവും പ്രണയത്തിലായത്. ഏപ്രില്‍ 13ന് ക്ഷേത്രത്തില്‍ വെച്ച് ഇരുവരും വിവാഹിതരായി. തുടര്‍ന്ന് വെങ്കട്ടനന്ദുവിന്റെ വീട്ടുകാര്‍ ബന്ധുക്കളെ വിളിച്ച് വിവാഹ സല്‍ക്കാരം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
വിവരം സ്‌നേഹയുടെ വീട്ടുകാരെ അറിയിക്കുകയും ചെയ്തിരുന്നു. ചടങ്ങിനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നതിനിടെയാണ് സ്‌നേഹയുടെ വീട്ടുകാര്‍ ഇവിടെയെത്തിയത്. സ്‌നേഹയുടെ അമ്മ പത്മാവതി, ബന്ധുക്കളായ ചരണ്‍ കുമാര്‍, ചന്ദു, നക്കാ ഭാരത് തുടങ്ങിയവരാണ് എത്തിയത്. വരനും ബന്ധുക്കളും ചേര്‍ന്ന് ഇവരുടെ ശ്രമം തടയുകയായിരുന്നു. ഇതിനിടെ വരന്റെ ഒരു ബന്ധുവിന് ഗുരുതരമായി പരിക്കേറ്റതായി പരാതിയുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വരന്റെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.