പന്തീരാങ്കാവ്: വിവിധ കേസുകളില്‍ പ്രതിയായി പന്തീരാങ്കാവ് പൊലീസിന്റെ ഗുണ്ടാ ലിസ്റ്റിലുള്ള ആള് പോക്സോ കേസില്‍ പിടിയിലായി. കോഴിക്കോട് ജില്ലയിലെ കസബ, മെഡിക്കല്‍ കോളജ്, പന്നിയങ്കര, നല്ലളം, പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനുകളിലായി ബലാത്സംഗം, കവര്‍ച്ച തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയായ പന്തീരാങ്കാവ് എടക്കുറ്റി പുറത്ത് ദില്‍ഷാദിനെയാണ് (27) പന്തീരാങ്കാവ് ഇന്‍സ്പെക്ടര്‍ ബൈജു കെ. ജോസിന്റെ നിര്‍ദേശപ്രകാരം എസ്.ഐ ജിതേഷും സംഘവും ആലപ്പുഴയില്‍ അറസ്റ്റ് ചെയ്തത്. വയനാട് സ്വദേശിയായ പെണ്‍കുട്ടി നല്കിയ പരാതിയില്‍ രജിസ് റ്റര്‍ ചെയ്ത പോക്സോ കേസിലാണ് അറസ്റ്റ്. ഫോണ്‍ വഴി പരിചയപ്പെട്ട പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.
കഴിഞ്ഞ വര്‍ഷം ജൂണില്‍ പന്തീരാങ്കാവ് ബൈപാസില്‍ ഓട്ടോറിക്ഷയില്‍ കാറിടിച്ച് ഓട്ടോഡ്രൈവറായിരുന്ന വൈശാഖ് മരിച്ച കേസില്‍ ഇയാള്‍ പ്രതിയാണ്. സിവില്‍ പൊലീസ് ഓഫിസര്‍മാരായ രഞ്ജിത്ത്, അനീഷ്, വിഷ്ണു, ഹരി എന്നിവരടങ്ങിയ സംഘം നോര്‍ത്ത് പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ ആലപ്പുഴയില്‍നിന്നാണ് അറസ്റ്റ് ചെയ്തത്.
പീഡനക്കേസുകളിലെ പ്രതികളെ കോടതികളില്‍ ഹാജരാക്കുന്നതിന് മുമ്പ് നടത്തേണ്ട ലൈംഗിക ക്ഷമത പരിശോധനയില്‍ കോവിഡ് കാരണം നടത്താൻ കഴിയുന്നില്ലെന്ന് പൊലീസിന് പരാതിയുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വൈകീട്ട് നാലിന് ഫോറന്‍സിക് വിഭാഗം അടച്ചുകഴിഞ്ഞാല്‍ പ്രതികളെ പരിശോധന നടത്തുന്നതിന് ഡോക്ടര്‍മാര്‍ തയാറാകാത്തതും കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഉച്ചക്കു ശേഷം പരിശോധനകള്‍ ഒന്നും നടക്കുന്നില്ലെന്നതും പൊലീസിനെ വലക്കുന്നുണ്ട്.