ഡല്‍ഹി മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് വീണ്ടും തിരിച്ചടി. ഇഡി അറസ്റ്റ് നിയമപരമാണെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. കെജ്‌രിവാളിനെതിരെ ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്ന് വ്യക്തമാക്കിയ കോടതി അറസ്റ്റ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളി. കെജ്‌രിവാളിന് മുഖ്യമന്ത്രി എന്ന നിലയിലുള്ള പ്രത്യേക പരിഗണന നല്‍കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. കോടതിക്ക് രാഷ്ട്രീയമല്ല, നിയത്തിനാണ് പ്രഥമ പരിഗണന എന്നും കോടതി വ്യക്തമാക്കി.
രാഷ്ട്രീയ ബന്ധങ്ങളുടെ പശ്ചാത്തലത്തിലല്ല വിധിന്യായങ്ങള്‍ എഴുതുന്നത്. നിയമ തത്വങ്ങള്‍ കൊണ്ടാണെന്നും കോടതി പറഞ്ഞു. രാഷ്ട്രീയ പരിഗണനകള്‍ കോടതിക്ക് മുന്നില്‍ കൊണ്ടുവരാനാകില്ല. കോടതിയുടെ മുന്നിലുള്ളത് കേന്ദ്രസര്‍ക്കാരും കെജ്രിവാളും തമ്മിലുള്ള തര്‍ക്കമല്ലെന്നും കെജ്‌രിവാളും ഇഡിയും തമ്മിലുള്ള കേസാണെന്നും കോടതി നിരീക്ഷിച്ചു.
നേരത്തെ കെജ്‌രിവാളിനെ ഏപ്രില്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. മാർച്ച് 21ന് രാത്രിയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്.മാർച്ച് 22 ന്, വിചാരണ കോടതി അദ്ദേഹത്തെ ആറ് ദിവസത്തെ ഇ ഡി കസ്റ്റഡിയിലേക്ക് റിമാൻഡ് ചെയ്തു, അത് നാല് ദിവസത്തേക്ക് കൂടി നീട്ടി നല്‍കുകയും ചെയ്തിരുന്നു. പിന്നീടാണ് കെജ്‌രിവാളിനെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.
ജനാധിപത്യം, സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് തുടങ്ങിയ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് വിരുദ്ധമാണ് തന്റെ അറസ്റ്റ് എന്ന് കെജ്‌രിവാള്‍ സമർപ്പിച്ച ഹർജിയില്‍ പറയുന്നു. മദ്യനയ അഴിമതിപ്പണത്തിന്റെ ഒരുപങ്ക് ഗോവ നിയമസഭ തിരഞ്ഞെടുപ്പില്‍ എഎപി ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് ഇ ഡിക്കുവേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റർ എസ് വി രാജു കോടതിയില്‍ വാദിച്ചത്.
ഇ ഡി അറസ്റ്റിന്റെ ഏക ലക്ഷ്യം അരവിന്ദ് കെജ്രിവാളിനെ അപമാനിക്കുകയിരുന്നുവെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്വി വാദിച്ചു. വ്യക്തമായ അന്വേഷണമോ മൊഴിയോ അറസ്റ്റിലേക്ക് നയിക്കാൻ അടിസ്ഥാനമായേക്കാവുന്ന വസ്തുതകളോ ഇല്ലാതെയാണ് ഇഡി പ്രവർത്തിച്ചതെന്നും അദ്ദേഹം വാദിച്ചു.കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെന്നും പ്രതികള്‍ അത് സമ്മതിച്ചിട്ടുമുണ്ടെന്നും ഇഡി വാദിച്ചു. മൊഴിയുടെ ചില ഭാഗങ്ങള്‍ ഉയർത്തിക്കാട്ടി കെജ്‌രിവാള്‍ പ്രതിരോധത്തിന് ശ്രമിക്കുയാണെന്നും ഇ ഡി വാദിച്ചു.