മദ്യനയ അഴിമതി കേസില്‍ ഇ.ഡി. കസ്റ്റഡിയിലുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലിലേക്ക്. ഏപ്രില്‍ 15 വരെയാണ് അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. കേസില്‍ അരവിന്ദ് കെജ്രിവാളിന്റെ ഇ.ഡി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്.
രാജ്യമെമ്പാടും പൊതുതിരഞ്ഞെടുപ്പ് നടക്കുമ്പോൾ പ്രതിപക്ഷ നിരയിലെ പ്രമുഖനായ നേതാവാണ് ജയിലിൽ ആകുന്നത്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഡൽഹി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തത് എന്ന ആക്ഷേപം സജീവമാണ്. പ്രതിപക്ഷ നിരയിലെ പാർട്ടികൾക്ക് അപ്പുറം സാമാന്യ ജനങ്ങളിലേക്കും ഈ സംശയം വ്യാപിക്കുകയാണ്.
സമാനമായ രീതിയിൽ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിനെ ഒതുക്കാൻ ആദായ നികുതി വകുപ്പിന് ബിജെപി ഉപയോഗിക്കുന്നു എന്ന ആരോപണവും ഓരോ ദിവസവും ശക്തി പ്രാപിക്കുകയാണ്. ആയിരക്കണക്കിന് കോടി രൂപയുടെ പിഴ നോട്ടീസ് ആണ് കോൺഗ്രസിന് ആദായനികുതി വകുപ്പ് നൽകിയിരിക്കുന്നത്. പാർട്ടി അക്കൗണ്ടിൽ നിന്ന് 50 കോടി രൂപയോളം പിടിച്ചെടുക്കുകയും, അക്കൗണ്ടിൽ നീക്കിയിരിപ്പുള്ള ബാക്കി 60 കോടി രൂപയോളം മരവിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.