സിപിഎമ്മിന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് ആദായ നികുതി വകുപ്പ്. സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ബാങ്കില്‍ റെയ്ഡ് നടന്നതിനു പിന്നാലെയാണ് നടപടി.
പാർട്ടി നല്‍കിയ ആദായ നികുതി റിട്ടേണില്‍ ഈ അക്കൗണ്ട് കാണിച്ചിരുന്നില്ല. 1998 ലാണ് ഈ അക്കൗണ്ട് തുടങ്ങിയത്. നിലവില്‍ അക്കൗണ്ടില്‍ അഞ്ച് കോടി പത്തു ലക്ഷം രൂപയാണുള്ളത്. ഇതില്‍ ഒരു കോടി രൂപ ഫിക്സഡ് ഡിപ്പോസിറ്റാണ്.
ഇക്കഴിഞ്ഞ ഏപ്രില്‍ രണ്ടിന് ഒരു കോടി രൂപ പിൻവലിച്ചിരുന്നു. ഈ പണം ചെലവഴിക്കരുതെന്ന് ഇൻകംടാക്സ് നിർദേശം നല്‍കിയിട്ടുണ്ട്. പണത്തിന്‍റെ സോഴ്സ് അടക്കമുളളവ വ്യക്തമാക്കാൻ ഇൻകംടാക്സ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഒന്നും ഒളിപ്പിക്കാനില്ലെന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് വ്യക്തമാക്കി. ബാങ്ക് ഓഫ് ഇന്ത്യയില്‍ പാർട്ടിക്ക് അക്കൗണ്ട് ഉണ്ട്. നിയമം പാലിച്ചാണ് ബാങ്ക് ഇടപാടുകള്‍. ഇഡിയുടെയും ആദായ നികുതി വകുപ്പിന്‍റെയും നീക്കം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും അദ്ദേഹം പ്രതികരിച്ചു