പത്തനംതിട്ട ജില്ലയില്‍ അഗ്‌നിരക്ഷാ സേനക്ക് ഇനി സ്ത്രീശക്തിയും. നാല് വനിതകള്‍ അഗ്നിരക്ഷാ സേനയില്‍ ചുമതലയേറ്റപ്പോള്‍ അത് ജില്ലയ്ക്ക് പുതിയൊരു ചരിത്രമായി. ഓമല്ലൂർ സ്വദേശിനി ആൻസി ജെയിംസ് (25), എരുമേലി സ്വദേശിനികളായ പി.എം.അഞ്ജു (26), അഞ്ജലി അനില്‍കുമാർ (25), കരുനാഗപ്പള്ളി സ്വദേശിനി എം.മായ (26) എന്നിവരാണ് പത്തനംതിട്ടയിലെ ഫയർ ഫോഴ്സിന്റെ ഭാഗമായത്.
തൃശ്ശൂർ അഗ്‌നിരക്ഷാ അക്കാദമിയില്‍ നിന്നും ആറു മാസത്തെ കഠിന പരിശിലനത്തിന് ശേഷമാണ് നാലുപേരും പത്തനംതിട്ടയില്‍ ജോലിയില്‍ പ്രവേശിച്ചത്. പത്തനംതിട്ടയിലെ സ്റ്റേഷൻ പരിശീലനത്തിലാണ് ഇവരിപ്പോള്‍. മുളന്തുരുത്തിയിലുണ്ടായ തീപിടിത്തം, മണ്ണാറക്കുളഞ്ഞിയിലെ ഇന്ധന അപകടം എന്നിവിടങ്ങളിലെ രക്ഷാദൗത്യങ്ങളില്‍ ഇവരുടെ സാന്നിധ്യമുണ്ടായിരുന്നു.
പരിശീലന കാലത്ത് ഇതുവരെ ഒരിടത്തുനിന്നും മാറ്റി നിർത്തപ്പെട്ടിട്ടില്ലെന്ന് നാലുപേരും ഒരേസ്വരത്തില്‍ പറയുന്നു. രക്ഷാപ്രവർത്തനത്തിന് ഇപ്പോള്‍ ഇവരും പോകുന്നുണ്ട്. ഉപകരണങ്ങള്‍ എടുത്ത് പരിശീലിക്കുവാനും, അതിന്റെ പ്രവർത്തനത്തെ പറ്റിയും സഹപ്രവർത്തകർ പറഞ്ഞു തരുന്നുണ്ടെന്നും ഇവർ പറയുന്നു.