എൻ.ഡി.എ സ്ഥാനാർഥിയായ മകൻ അനില്‍ ആന്‍റണിക്കെതിരെ പ്രചാരണത്തിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണിയും എത്തുമെന്നാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. മണ്ഡലം നിലവിൽ വന്ന ശേഷമുള്ള മൂന്നു തിരഞ്ഞെടുപ്പുകളിലും യുഡിഎഫിന് വേണ്ടി കോൺഗ്രസിന്റെ ആന്റോ ആൻറണിയാണ് പത്തനംതിട്ടയിൽ വിജയിച്ചു കയറിയത്. എ കെ ആന്റണിയുടെ രാഷ്ട്രീയ ശിഷ്യൻ കൂടിയാണ് ആന്റോ ആൻറണി.
എന്നിരുന്നാലും മകൻ മത്സരിക്കുമ്പോൾ ആന്റണി കോൺഗ്രസിനായി പ്രചരണത്തിന് ഇറങ്ങുമോ എന്ന ചോദ്യം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടത് മുതൽ ഉയരുന്നുണ്ട്. പത്തനംതിട്ടയിൽ അനിലിനെതിരെ ആൻറണിയെ പ്രചരണത്തിന് ഇറക്കിയാൽ എ കെ ആന്റണിക്ക് തന്നെ അതു കൂടുതൽ ഗുണകരമാകും എന്നും പാർട്ടിയിൽ ഒരു വിഭാഗം വിലയിരുത്തുന്നുണ്ട്. അതിനാൽ പത്തനംതിട്ടയിലേക്ക് പ്രചരണത്തിന് അദ്ദേഹത്തെ ക്ഷണിക്കുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.
ആന്റണി ക്ഷണം സ്വീകരിച്ചാല്‍ കേരള രാഷ്ട്രീയ ചരിത്രത്തില്‍ അത് കൗതുകമാകും. എതിരാളിയായി പരിഗണിക്കുന്നില്ലെന്നും കോണ്‍ഗ്രസിന്റെ ഒരു വോട്ടും അനില്‍ ആന്‍റണിക്ക് പോവില്ലെന്നുമാണ് നേതാക്കള്‍ പറയുന്നത്.അനിലിന്റെ സ്ഥാനാർത്ഥിത്വം ബിജെപിയെ കൂടുതൽ ദുർബലപ്പെടുത്തി എന്ന വിലയിരുത്തലാണ് കോൺഗ്രസിനുള്ളത്. എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികള്‍ വിജയ പ്രതീക്ഷയിലാണ്. മണ്ഡലം നിലനിർത്തുമെന്നാണ് യു.ഡി.എഫ് പറയുന്നത്. എന്നാല്‍ ഇക്കുറി മണ്ഡലം ചുവക്കുമെന്നാണ് എല്‍.ഡി.എഫ് അവകാശപ്പെടുന്നത്. അനില്‍ ആന്‍റണിയും വിജയപ്രതീക്ഷയിലാണ്.