ബിജെപി നേതാക്കളും ലോക്‌സഭ സ്ഥാനാര്‍ഥികളുമായ അനില്‍ ആന്റണി, ശോഭ സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരേ സാമ്ബത്തിക ആരോപണവും തെളിവുകളുമായി ദല്ലാള്‍ നന്ദകുമാര്‍. തന്റെ അഭിഭാഷകനെ ഹൈക്കോടതി സ്റ്റാന്‍ഡിങ് കൗണ്‍സിലില്‍ നിയമിക്കാൻ അനില്‍ ആന്റണി 25 ലക്ഷം കൈപ്പറ്റി. നിയമനം നടന്നില്ല. തുടര്‍ന്ന് പലതവണയായി 25 ലക്ഷം തിരികെ നല്‍കിയെന്ന് നന്ദകുമാർ പത്രസമ്മേളനത്തില്‍ പറഞ്ഞു.
2014ലാണ് അനിലിന് പണം കൈമാറിയത്. പണം കൈമാറിയ ഡല്‍ഹിയിലെ സാഗര്‍ രത്ന ഹോട്ടലിന്റെ പുറത്ത് ദുബായ് ഡ്യൂട്ടി പെയ്ഡിന്റെ കവറുമായി നന്ദകുമാര്‍ നില്‍ക്കുന്നതിന്റെയും കവര്‍ വാങ്ങുന്നതിന്റെയും ചിത്രങ്ങളാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ നന്ദകുമാര്‍ പ്രദര്‍ശിപ്പിച്ചത്. അനിലിന്റെ പുതിയ ഗൂഢസംഘമെന്ന് പറഞ്ഞ് നരേന്ദ്രമോദിക്കൊപ്പം അനില്‍ ആന്റണി, ആന്‍ഡ്രൂസ് ആന്റണി എന്നിവര്‍ നില്‍ക്കുന്ന ചിത്രവും നന്ദകുമാര്‍ പുറത്തുവിട്ടു.
അനില്‍ ആന്റണിയെ ഇത്തരം വേലകള്‍ പഠിപ്പിച്ചത് ആന്‍ഡ്രൂസ് ആന്റണിയാണെന്നും കാലാകാലങ്ങളായി പ്രധാനമന്ത്രിയുടെ ഓഫീസുമായി ഇയാള്‍ ബന്ധപ്പെടുന്നുണ്ടെന്നും നന്ദകുമാര്‍ ആരോപിച്ചു. ഇപ്പോള്‍ ഇവര്‍ എന്‍ഡിഎയ്ക്കൊപ്പമാണെങ്കില്‍ ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ ഈ സംഘം അവര്‍ക്കൊപ്പം പോകുമെന്നും നന്ദകുമാര്‍ പറഞ്ഞു.
ശോഭാ സുരേന്ദ്രൻ 10 ലക്ഷം അക്കൗണ്ട് വഴി വാങ്ങി:
ശോഭാ സുരേന്ദ്രന് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് 10 ലക്ഷം രൂപ നല്‍കിയിരുന്നു. 4-1- 23 ന് ആണ് ശോഭാ സുരേന്ദ്രൻ പണം വാങ്ങിയത്. ഭൂമി ഇടപാടിന് കരാർ ഉണ്ടായിരുന്നില്ല. അക്കൗണ്ട് വഴിയാണ് തുക നല്‍കിയത്. ഈ പണം തരാമെന്ന് പറഞ്ഞല്ലാതെ തിരികെ നല്‍കിയിട്ടില്ലെന്നും ദല്ലാള്‍ നനന്ദകുമാര്‍ വ്യക്തമാക്കി.
ശോഭ നേരിട്ട് വിളിച്ചാണ് ഇടപെടണമെന്ന് ആവശ്യപ്പെട്ടത്. ശോഭയുമായി നല്ല ബന്ധമുണ്ടായിരുന്നു. ശോഭയ്ക്ക് ഒപ്പമുള്ളവർ ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ശോഭാ സുരേന്ദ്രൻ പോണ്ടിച്ചേരി ഗവർണറാകാൻ ശ്രമം നടത്തിയിരുന്നു.താൻ ഒരു പാർട്ടിയുടെയും ആളല്ല. തനിക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിന് സുരേന്ദ്രന് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. അദ്ദേഹം കൈപ്പറ്റിയിട്ടുമുണ്ട്.
അനിലിനും നോട്ടീസ് അയച്ചിട്ടുണ്ട്. എൻഡിഎയോ ഇന്ത്യാ മുന്നണിയോ, ഏത് സർക്കാർ വന്നാലും ഇതില്‍ അന്വേഷണം ഉണ്ടാകും. തനിക്കെതിരെയും അന്വേഷിക്കുമെന്ന് അറിയാം. ആരോപണങ്ങള്‍ എല്ലാം ഉന്നയിക്കുന്നത് ഉത്തരവാദിത്വത്തോടെയാണ്. ബിജെപിയുടെ തെരഞ്ഞെടുപ്പിനുള്ള പണം കേരളത്തിലേക്ക് എത്തിയിട്ടില്ല. 100 കോടി രൂപയാണ് കേരളത്തിലേക്ക് അയച്ചത്. കേസ് വന്നാല്‍ താൻ പ്രതിയാകുമെന്ന് അറിഞ്ഞ് തന്നെയാണ് ആരോപണം ഉന്നയിക്കുന്നതെന്നും നന്ദകുമാർ വ്യക്തമാക്കി.