പാലായിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്നത് മുനിസിപ്പൽ കെട്ടിടം കയ്യേറി എന്ന നഗരസഭ ചെയർമാന്റെ ആരോപണത്തെ പൊളിച്ചടുക്കി പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി. ആരോഗ്യ-റവന്യൂ- എഞ്ചിനീയറിംഗ് വിഭാഗം സംയുക്ത പരിശോധന നടത്തി കൈയ്യേറ്റം കണ്ടെത്തിയെന്നും അതിന്റെ അടിസ്ഥാനത്തില്‍ ടൗണ്‍ ഹാള്‍ കോംപ്ലെക്‌സില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് ഓഫീസ് ഒഴിപ്പിക്കുമെന്നും ചെയര്‍മാന്‍ പ്രസ്താവിച്ചിരുന്നു. എന്നാല്‍ ഇന്നത്തെ കൗണ്‍സില്‍ യോഗത്തില്‍ പ്രസ്തുത വിഭാഗത്തില്‍ നിന്നുമുള്ള പരിശോധനാ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചീട്ടില്ല, തയ്യാറാക്കി വരുന്നതേ ഉള്ളൂ എന്ന് ഭരണപക്ഷം തന്നെ വെളിപ്പെടുത്തി.
പ്രസ്തുത വിഷയത്തിന്റെ റിപ്പോര്‍ട്ട് ലഭിക്കാതെയാണ് ചെയര്‍മാന്‍ കൈയ്യേറ്റം നടത്തി എന്ന ആരോപണം പരസ്യമായി ഉന്നയിച്ചിരിക്കുന്നത്.ംപ്രസ്തുത വിഷയം കൗണ്‍സിലില്‍ ചര്‍ച്ച നടത്തിയപ്പോള്‍ മുന്‍പ് പറഞ്ഞതെല്ലാം വിഴുങ്ങി ചെയര്‍മാന്‍ ഉരുണ്ടു കളിച്ചു. കഴിഞ്ഞ 4 വര്‍ഷമായി അഡ്വ.ജോസഫ് ടി ജോണ്‍ വാടക കൊടുത്ത് നിയമപരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മുറിയിലാണ് പാര്‍ട്ടി ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്നും അത് നിയമ വിരുദ്ധമല്ലെന്നും പ്രതിപക്ഷ നേതാവ് പ്രൊഫ.സതീശ് ചൊള്ളാനി കൗണ്‍സിലില്‍ പറഞ്ഞു.
4 വര്‍ഷമായി ഉന്നയിക്കാത്ത സത്യ വിരുദ്ധമായ ആരോപണം ഇപ്പോള്‍ ഉന്നയിക്കുന്നത് ഇലക്ഷന്‍ മുന്നില്‍ കണ്ടു കൊണ്ടുള്ള രാഷ്ട്രീയ പ്രേരിതമായ നീക്കമാന്നെന്ന് പ്രൊഫ.സതീശ് ചൊള്ളാനി യോഗത്തില്‍ ചൂണ്ടിക്കാട്ടി. അടിസ്ഥാന രഹിതമായ നിയമവിരുദ്ധ നടപടിയിലൂടെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസ് നീക്കം ചെയ്യാന്‍ ശ്രമിച്ചാല്‍ പാലായിലെ കോണ്‍ഗ്രസുകാര്‍ ശക്തമായി നേരിടുമെന്ന് പ്രൊഫ.സതീശ് ചൊള്ളാനി മുന്നറിയിപ്പ് നല്‍കി.
പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ ഇരിപ്പിടവുമായി ബന്ധപ്പെട്ട വിഷയത്തില്‍ 19-02-2024 ല്‍ ചെയര്‍മാനുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതിപക്ഷാംഗങ്ങള്‍ക്ക് ഡയസ്സിന്റെ ഇടതു വശത്ത് 9 സീറ്റുകള്‍ ക്രമമായി അനുവദിക്കുമെന്ന് ചെയര്‍മാന്‍ നല്‍കിയ ഉറപ്പ് ഇന്നത്തെ കൗണ്‍സിലിലും പാലിക്കപ്പെട്ടില്ല എന്ന് യോഗത്തില്‍ ചൂണ്ടിക്കാട്ടി.അടുത്ത കൗണ്‍സില്‍ യോഗം മുതല്‍ നടപ്പിലാക്കുമെന്ന് ചെയര്‍മാന്‍ മറുപടിയായി പറഞ്ഞു.