ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 12 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. രാജ്യവ്യാപകമായി 195 മണ്ഡലങ്ങളിലെ ആദ്യ ഘട്ട പട്ടികയിലാണ് കേരളത്തിലെ 12 മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടത്. ബിജെപി എ ക്ലാസ് മണ്ഡലമായി കരുതുന്ന തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ജനവിധി തേടും.
തൃശൂരില്‍ നേരത്തെ പറഞ്ഞുകേട്ടതുപോലെ നടൻ സുരേഷ് ഗോപി മത്സരിക്കും. പത്തനംതിട്ടയില്‍, അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ അനില്‍ ആന്റണിയാണ് സ്ഥാനാർഥി.കേന്ദ്രമന്ത്രി വി. മുരളീധരൻ ആറ്റിങ്ങലില്‍ മത്സരിക്കും. ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രനാണ് ജനവിധി തേടുക.
അതേസമയം പത്തനംതിട്ടയിൽ അനില്‍ ആന്റണിയെ സ്ഥാനാർത്ഥിയാക്കിയതോടു കൂടി ബിജെപി പിസി ജോർജിനെ ട്രോളി എന്ന പരിഹാസമാണ് ഇപ്പോൾ ഉയരുന്നത്. പത്തനംതിട്ടയിലെ സ്ഥാനാർത്ഥിത്വം ലക്ഷ്യം വച്ചാണ് പിസി ജോർജ് ബിജെപിയിൽ ചേർന്നതെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഹൈന്ദവ സ്ഥാനാർത്ഥിയെ പരിഗണിക്കുന്നത് കൊണ്ട് പിസി ജോർജിനെ ഒഴിവാക്കും എന്ന് പറഞ്ഞിടത്ത് ഒരു ക്രൈസ്തവനെ തന്നെ സ്ഥാനാർത്ഥിയാക്കിയത് പിസി ജോർജിന് തിരിച്ചടിയാണ്.
അതേസമയം വിഷയത്തിൽ പ്രതികരണവുമായി പിസി ജോർജും രംഗത്തെത്തി. വ്യക്തിപരമായി ആരെയും ആക്രമിക്കുന്നില്ലെന്ന് പറഞ്ഞ ജോർജ്, ആർക്കും പരിചിതനല്ലാത്തഅനില്‍ ആന്റണിയെ പത്തനംതിട്ടയില്‍ പരിചയപ്പെടുത്തേണ്ടി വരുമെന്നും കൂട്ടിച്ചേർത്തു.അപ്പന്റെ പിന്തുണ മകനില്ല എന്നതാണ് പ്രശ്നം, എ.കെ ആന്റണി പരസ്യമായി അനില്‍ ആന്റണിയെ പിന്തുണച്ചാല്‍ കുറച്ചുകൂടി എളുപ്പമായേനെയെന്നും അദ്ദേഹം പറഞ്ഞു.
മറ്റു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍:
കാസര്‍കോട്- എം.എല്‍. അശ്വിനി
കണ്ണൂര്‍- സി. രഘുനാഥ്
വടകര- പ്രഫുല്‍ കൃഷ്ണകോഴിക്കോട്- എം.ടി. രമേശ്
മലപ്പുറം- ഡോ അബ്ദുള്‍ സലാം
പൊന്നാനി- നിവേദിത സുബ്രഹ്‌മണ്യം
പാലക്കാട്- സി കൃഷ്ണകുമാര്‍