പാലാ നഗരസഭയിൽ അടിസ്ഥാന സൗകര്യ നിർമാണങ്ങൾ പൂർത്തിയാക്കാതെ ഗ്യാസ് ക്രിമറ്റോറിയം ഉദ്ഘാടനം ചെയ്തതുമായി ബന്ധപ്പെട്ടിട്ടുണ്ടായ വിവാദങ്ങൾ സിപിഎം കേരള കോൺഗ്രസ് ബന്ധത്തിൽ വലിയ ഉലച്ചിൽ ആണ് സൃഷ്ടിച്ചിരിക്കുന്നത്. ജോസ് കെ മാണി ഉദ്ഘാടനം ചെയ്ത ക്രിമറ്റോറിയത്തിൽ ഉദ്ഘാടനത്തിനു ശേഷം മാസങ്ങൾ കഴിഞ്ഞിട്ടും സംസ്കാര ശുശ്രൂഷകൾ നടത്താനുള്ള സാഹചര്യം ഒരുങ്ങിയിട്ടില്ല എന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോൾ ചെയർപേഴ്സൺ പ്രതിപക്ഷ വാദം അംഗീകരിക്കുകയും ഇത്തരം ഉദ്ഘാടന പ്രഹസനങ്ങൾ താൻ അധ്യക്ഷ പദവിയിൽ ഇരിക്കുമ്പോൾ ഉണ്ടാവില്ല എന്ന് ഉറപ്പു കൊടുക്കുകയും മുന്നണിക്കും ഉദ്ഘാടകനും വേണ്ടി ജനങ്ങളോട് മാപ്പ് ചോദിക്കുകയും ചെയ്തു. എന്നാൽ സിപിഎം പ്രതിനിധികൾ കേരള കോൺഗ്രസ് ചെയർമാനും ഉദ്ഘാടകനുമായ ജോസ് കെ മാണിയെ അവഹേളിക്കുവാൻ വേണ്ടി നടത്തിയ പ്രതികരണമാണെന്ന ആക്ഷേപവുമായി രംഗത്ത് വന്നതാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്.
കേരള കോൺഗ്രസിനുള്ളിലെ കളികൾ
നഗരസഭയിലെ ഈ മാപ്പ് വിവാദം ഇപ്പോൾ കേരള കോൺഗ്രസിലെ ചില ആളുകൾക്ക് വീണുകിട്ടിയ ഒരു അവസരമായി മാറുകയാണ്. കൗൺസിൽ യോഗത്തിലോ, മുന്നണി യോഗത്തിലും ചെയർപേഴ്സന്റെ നിലപാടിനെ വിമർശിക്കുവാൻ ആർജ്ജവം കാണിക്കാതിരുന്ന പാർലമെന്ററി പാർട്ടി ലീഡറെയും, പാർട്ടി മണ്ഡലം പ്രസിഡന്റിനെയും പ്രതിരോധത്തിൽ ആക്കുവാൻ സ്വന്തം നിലയിൽ പ്രതികരണങ്ങളുമായി മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ ആണ്. പാർലമെന്ററി പാർട്ടി ലീഡറും, മണ്ഡലം പ്രസിഡണ്ടും നടത്തിയ പ്രതികരണങ്ങളേക്കാൾ രൂക്ഷമായ ഭാഷയിലാണ് സിപിഎം നടപടിയെ ബൈജു വിമർശിച്ചത്. ജോസ് കെ മാണിയെ ലക്ഷ്യമിട്ടുള്ള സിപിഎം നീക്കം ആണെന്ന് ആദ്യം തുറന്നടിച്ചതും ബൈജുവാണ്. ഈ മാധ്യമ പ്രതികരണങ്ങൾ കേരള കോൺഗ്രസിന്റെ ഉന്നത നേതൃത്വത്തെ ഏറെ സന്തോഷിപ്പിച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.
ലക്ഷ്യം ഭാവിയിലെ അധ്യക്ഷ പദവി
പാലാ നഗരസഭയിൽ സിപിഎമ്മിന് ഒരു വർഷത്തേക്ക് മാത്രമാണ് അധ്യക്ഷ പദവി കേരള കോൺഗ്രസ് വിട്ടു കൊടുത്തിരിക്കുന്നത്. അതിനുശേഷം ഉള്ള രണ്ടുവർഷം വീണ്ടും കേരള കോൺഗ്രസിനാണ് അധ്യക്ഷ പദവി. ഈ ടേമുകളിൽ ഒരു ടേം എങ്കിലും ലക്ഷ്യമിട്ടാണ് ബൈജു നീങ്ങുന്നത് എന്ന ആശങ്ക കേരള കോൺഗ്രസിലെ പ്രാദേശിക നേതൃത്വത്തിനിടയിൽ ഉണ്ട്. മറ്റ് രണ്ട് നേതാക്കൾക്കാണ് മുൻ നിശ്ചയപ്രകാരം ഈ അധികാരം വീതിക്കേണ്ടത്. എന്നാൽ ബൈജു സ്വീകരിക്കുന്ന ശക്തമായ നിലപാടുകൾ ഉന്നത നേതൃത്വത്തെ പ്രീതിപ്പെടുത്തിയാൽ ഈ ധാരണകൾക്ക് പോലും മാറ്റം വരാം.