മലേഷ്യയിലെ പുതിയ രാജാവായി ചുമതലയേറ്റ 65 -കാരൻ ജോഹർ സുല്‍ത്താൻ ഇബ്രാഹിം ഇസ്കന്ദർ വൻ സമ്ബത്തിനുടമയെന്ന് റിപ്പോർട്ട്. 5.7 ശതകോടി ഡോളർ സ്വത്തും രാജ്യത്തേക്കാള്‍ വലിയ സാമ്രാജ്യവും അദ്ദേഹത്തിന് സ്വന്തമായുണ്ട്. റിയല്‍ എസ്റ്റേറ്റ്, ഖനനം, ടെലികമ്യൂണിക്കേഷൻ, ഓയില്‍ തുടങ്ങി നിരവധി വ്യവസായങ്ങളാണ് സുല്‍ത്താന് സ്വന്തമായുള്ളത്.
സുല്‍ത്താന്റെ ഔദ്യോഗിക വസതിയായ ഇസ്താന ബുക്കിറ്റ് സെറീൻ അദ്ദേഹത്തിന്റെ കുടുംബസ്വത്തിൻറെ വ്യാപ്തി വ്യക്തമാക്കുന്നതാണ്.അഡോള്‍ഫ് ഹിറ്റ്ലർ സമ്മാനിച്ചതടക്കമുള്ള മുന്നൂറോളം ആഢംബര കാറുകള്‍, ഗോള്‍ഡ് ആന്റ് ബ്ലൂ ബോയിങ് 737 അടക്കം നിരവധി സ്വകാര്യ ജെറ്റുകള്‍ എന്നിവയോടൊപ്പം സ്വകാര്യ സൈന്യവും കുടുംബത്തിന് സ്വന്തമായുണ്ട്. ബ്ലൂംബെർഗ് റിപ്പോർട്ടനുസരിച്ച് 5.7 ബില്യണ്‍ ഡോളർ സമ്ബത്തുണ്ടെന്നാണ് കണക്കെങ്കിലും സുല്‍ത്താൻ ഇബ്രാഹിമിന് അതിലും കൂടുതല്‍ സമ്ബത്തുണ്ടാകുമെന്നാണ് പലരും വിലയിരുത്തുന്നത്.
മലേഷ്യയിലെ പ്രധാന ടെലഫോണ്‍ സേവനദാതാക്കളായ യു മൊബൈലില്‍ 24% ഓഹരിയും അദ്ദേഹത്തിനുണ്ട്. ഇതുകൂടാതെ സ്വകാര്യ-പൊതു സ്ഥാപനങ്ങളിലായി ആകെ 588 ദശലക്ഷം ഡോളറിന്റെ ഓഹരിയുമുണ്ട്. സിംഗപ്പൂരിലെ ബോട്ടാണിക് ഗാർഡനുകള്‍ക്ക് അടുത്തുള്ള ടയർസല്‍ പാർക്ക് അടക്കം രാജ്യത്ത് നാല് ബില്യണ്‍ വിലവരുന്ന ഭൂമിയും സുല്‍ത്താന് സ്വന്തമായുണ്ടെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
മലേഷ്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സുല്‍ത്താൻ ഇബ്രാഹിമിന് രാജ്യത്ത് വലിയ സ്വാധീനം ചെലുത്താനാകും. സിങ്കപ്പൂർ നേതാക്കളുമായി അദ്ദേഹത്തിനുള്ള അടുത്ത ബന്ധവും പ്രധാനപ്പെട്ട ചൈനീസ് ഡെവലപ്പേഴ്സുമായുള്ള ബിസിനസ് പങ്കാളിത്തവും ഒരേസമയം ആഭ്യന്തര നയത്തിലും വിദേശ നയത്തിലും ഉപയോഗപ്പെടുത്താനാകുമെന്നും വിലയിരുത്തപ്പെടുന്നു.