പാർലമെന്‍റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായുള്ള കോണ്‍ഗ്രസിന്‍റെ അവസാനവട്ട ഉഭയകക്ഷി ചർച്ച ഇന്നു നടക്കും. പാർട്ടി ചെയർമാൻ പി.ജെ. ജോസഫും എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫുമാണ് ഇന്നത്തെ ചർച്ചയില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍റെ സാന്നിധ്യത്തില്‍ നടന്ന ചർച്ചയില്‍ സീറ്റ് ജോസഫ് വിഭാഗത്തിനാണെന്ന് ഉറപ്പു നല്‍കിയിരുന്നു.
എന്നാല്‍ അമേരിക്കയില്‍ ചികിത്സയിലായിരുന്ന കെപിസിസി പ്രസിഡന്‍റ് കഴിഞ്ഞ ദിവസമാണ് തലസ്ഥാനത്ത് എത്തിയത്. ഇന്നത്തെ ചർച്ചയില്‍ സുധാകരനും പങ്കെടുക്കും. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തില്‍ ജോസഫ് ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് പി. ജെ. ജോസഫിനും മോൻസ് ജോസഫിനും പുറമേ കെ. ഫാൻസിസ് ജോർജ്, പി.സി. തോമസ്, ജോയി ഏബ്രഹാം എന്നിവരും പങ്കെടുത്തിരുന്നു.
ഇന്നത്തെ യോഗത്തില്‍ ഇവരില്ല. ജയിക്കാനാവുന്ന സ്ഥാനാർഥിയെ നിർത്തണമെന്ന നിർദേശം മാത്രമാണ് കോണ്‍ഗ്രസ് നേതൃത്വം ജോസഫ് ഗ്രൂപ്പിനു മുന്പില്‍ വച്ചത്. മോന്‍സിന്റെയും ഫ്രാന്‍സിസ് ജോര്‍ജിന്റെയും പേരുകള്‍ കേരള കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച ചെയ്തിരുന്നു. മോൻസ് ജോസഫ് മത്സര രംഗത്തേക്ക് ഇല്ല എന്ന് വ്യക്തമാക്കി. ഇതോടെ ഫ്രാൻസിസ് ജോർജ് സ്ഥാനാർത്ഥിയാകാനുള്ള സാധ്യതകളാണ് നിലനിൽക്കുന്നത്. ഫ്രാൻസിസ് ജോര്‍ജിനാണു നിലവില്‍ നേതൃത്വം മുന്‍ഗണന നല്‍കുന്നത്.
ഇതിനിടെ സീറ്റിനായി അവകാശവാദം ഉന്നയിച്ച് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്ബില്‍ രംഗത്തെത്തി. കെ.എം.മാണിയുടെ മരുമകന്‍ എം.പി.ജോസഫ്, കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.സി.തോമസ് എന്നിവരുടെ പേരുകളും ചര്‍ച്ചകളില്‍ നിറഞ്ഞിട്ടുണ്ട്. എന്നാൽ ഈ മൂന്നു പേരുകളോടും കോൺഗ്രസ് നേതൃത്വത്തിന് അത്ര മതിപ്പില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 100% വിജയം ഉറപ്പിക്കാൻ പര്യാപ്തമായ സ്ഥാനാർത്ഥിയാവണം എന്ന നിബന്ധന മാത്രമാണ് കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് മുന്നിൽ വയ്ക്കുന്നത്.