ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചുനടത്താനുള്ള നീക്കത്തെ അഭിപ്രായമറിയിച്ചവരില്‍ 81% പേരും അനുകൂലിച്ചതായി കേന്ദ്ര നിയമ മന്ത്രാലയം അറിയിച്ചു. മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതിക്ക് ‘ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’ ആശയം സംബന്ധിച്ച് പൊതുജനങ്ങളില്‍നിന്ന് 20,972 പ്രതികരണങ്ങള്‍ ലഭിച്ചു.
46 രാഷ്ട്രീയ കക്ഷികളില്‍നിന്ന് അഭിപ്രായം തേടിയെങ്കിലും 17 കക്ഷികള്‍ മാത്രമാണു പ്രതികരിച്ചത്. ഇതില്‍ കോണ്‍ഗ്രസ്, തൃണമൂല്‍, ആം ആദ്മി പാർട്ടി, ഇടതു കക്ഷികള്‍ എന്നിവയടക്കം ‘ഇന്ത്യ’ മുന്നണിയിലെ കക്ഷികളെല്ലാം ഒറ്റ തിരഞ്ഞെടുപ്പിന് എതിരാണ്.
രാജ്യത്തെ ജനാധിപത്യ സംവിധാനം തകിടംമറിക്കാനും സംസ്ഥാന സർക്കാരുകളെ അനാവശ്യമായി പിരിച്ചുവിടാനും നീക്കം വഴിയൊരുക്കുമെന്നാണു പ്രതിപക്ഷത്തിന്റെ നിലപാട്.2029 ല്‍ മാത്രമേ ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്താനാകൂ എന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞദിവസം സമിതിയെ അറിയിച്ചിരുന്നു. സമിതിയുടെ അടുത്ത യോഗം 27നു ചേരും.