പരവൂര്‍ മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് അനീഷ്യയുടെ ആത്മഹത്യയില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ജോലി സംബന്ധമായ മാനസിക സമ്മര്‍ദമാണ് ആത്മഹത്യയിലേക്ക് വഴിവെച്ചതെന്ന് തെളിയിക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തു വന്നു. ഇന്നലെയാണ് അനീഷ്യയെ വീടിനുള്ളിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മേലുദ്യോഗസ്ഥരില്‍ നിന്ന് മാനസിക പീഡനം നേരിട്ടുവെന്ന് തെളിയിക്കുന്ന തരത്തിലുള്ള ഫോണ്‍ സംഭാഷണങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് പരസ്യമാക്കി മേലുദ്യോഗസ്ഥന്‍ അപമാനിച്ചുവെന്നാണ് ശബ്ദരേഖയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍. ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അനീഷ്യ പറയുന്നതായുള്ള ഫോണ്‍ സംഭാഷണം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊല്ലം പരവൂർ കോടതിയിലെ അഭിഭാഷക ആത്മഹത്യ ചെയ്തതിന്റെ കാരണം വ്യക്തമാക്കുന്ന ഓഡിയോ സന്ദേശം പുറത്ത് '' #kollam #Paripally #paravoor
Posted by Kollam News 24×7 on Monday, 22 January 2024
ഞായറാഴ്ച രാവിലെയാണ് മരണം നടന്നതെന്നാണ് കരുതുന്നത്. മരണത്തില്‍ ജോലി സംബന്ധമായ സമ്മര്‍ദമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഭര്‍ത്താവ് അജിത് കുമാര്‍ മാവേലിക്കര കോടതി ജഡ്ജിയാണ്.