തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാർത്ഥിയെ നിർത്തരുതായിരുന്നുവെന്ന് നടൻ പ്രകാശ് രാജ്. പാർലമെന്റിലെ രാജാവിനെതിരെ ചോദ്യം ചോദിച്ച ആളാണ് ശശി തരൂരെന്നും അദ്ദേഹം രാജ്യത്തിന്റെ അഭിമാനമാണെന്നും പ്രകാശ് രാജ് പറഞ്ഞു. തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ശശി തരൂർ രാജ്യത്തിന്റെ അഭിമാനമാണ്. അതിനാല്‍ ഞാൻ തരൂരിനെ പിന്തുണക്കുന്നു. ഇടത് സ്ഥാനാർത്ഥിക്ക് ഞാൻ എതിരല്ല. പക്ഷേ ഇടത് മനസ്സുള്ളവർ ട്രാപ്പില്‍ വീണുപോകരുത്. തിരുവനന്തപുരത്ത് വോട്ട് ചെയ്യേണ്ടത് പാർട്ടിക്ക് അല്ല, വ്യക്തിക്കാണ്”- പ്രകാശ് രാജ് പറഞ്ഞു.
തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെ പ്രകാശ് രാജ് രൂക്ഷമായി വിമർശിച്ചു. മൂന്നുതവണ കർണാടകത്തില്‍ നിന്നും രാജ്യസഭയിലേക്ക് പോയിട്ടും രാജീവ് ചന്ദ്രശേഖർ ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം വിമർശിച്ചു. കർണാടകയില്‍ സീറ്റ് ലഭിക്കാത്തതു കൊണ്ടാണ് രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് നിന്ന് മത്സരിക്കുന്നത്. കർഷകരെയോ മണിപ്പൂരിനെയോ കുറിച്ച് അദ്ദേഹം എന്തെങ്കിലും സംസാരിച്ചിട്ടുണ്ടോ?
വർഗീയ വൈറസ് പടരാതെ സൂക്ഷിക്കണം. രാജ്യത്തെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണ് നടക്കുന്നത്. ജനാധിപത്യത്തെയും ഭരണഘടനാ സ്ഥാപനങ്ങളെയും സംരക്ഷിക്കാനുള്ള അവസരമാണിതെന്നും പ്രകാശ് രാജ് പറഞ്ഞു.