പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് നടി നവ്യ നായർ. ഒരുപാട് വേദനയോടെ ഒരു രാഷ്ട്രീയവുമില്ലാതെ ഒരു അമ്മ എന്ന നിലയില്‍ സിദ്ധാർത്ഥന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് നവ്യ ഫേസ്‌ബുക്കില്‍ കുറിച്ചു. തന്റെ പോസ്റ്റിന്റെ താഴെ സംഘി കമ്മി കൊങ്ങി എന്നൊക്കെ പറഞ്ഞ് പിറകെ വരരുത് എന്ന് അപേക്ഷ എന്നും നവ്യ കുറിക്കുന്നുണ്ട്.
‘എന്തൊക്കെ പ്രതീക്ഷകളോടെ ആണ് മക്കളെ നമ്മള്‍ പഠിക്കാൻ വിടുന്നത്.. കരുണ ഇല്ലാത്ത ഈ റാഗിങ് ദയവു ചെയ്തു നിർത്തൂ, ഇത്ര മനുഷ്യത്വം ഇല്ലാത്തവരായോ നമ്മുടെ കുട്ടികള്‍ .. ഞങ്ങള്‍ മാതാപിതാകള്‍ക്ക് മക്കള്‍ ജീവനാണ് പ്രാണനാണ് , കൊല്ലരുതേ. ഏറെ വേദനയോടെ ഒരു രാഷ്ട്രീയവുമില്ലാതെ , ഒരു അമ്മ എന്ന നിലയില്‍ ആ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. NB ഈ പോസ്റ്റിന്റെ താഴെ സംഘി കമ്മി കൊങ്ങി എന്നൊക്കെ പറഞ്ഞ് പിറകെ വരരുത് എന്ന് അപേക്ഷ’, നവ്യ ഫേസ്‌ബുക്കില്‍ കുറിച്ചു.
അതേസമയം, സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരെ അന്വേഷണ സംഘം കോടതിയില്‍ റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചു. റിമാൻഡ് റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍. ഹോസ്റ്റലില്‍ ‘അലിഖിത നിയമം’ ഉണ്ടായിരുന്നുവെന്നും, ഈ അലിഖിത നിയമമനുസരിച്ച് പെണ്‍കുട്ടിയുടെ പരാതി ഒത്തുതീർപ്പാക്കാൻ സിദ്ധാർത്ഥനെ തിരിച്ച് വിളിപ്പിക്കുകയായിരുന്നുവെന്നും റിപ്പോർട്ടില്‍ പറയുന്നു. തിരുവനന്തപുരത്തെ വീട്ടിലേക്കുള്ള യാത്രയില്‍ ആയിരുന്ന സിദ്ധാർത്ഥൻ എറണാകുളത്ത് നിന്നും തിരികെ കോളേജിലേക്ക് മടങ്ങുകയായിരുന്നു.