ആശ്രമത്തില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലെെംഗികമായി പീഡിപ്പിച്ച കേസില്‍ നേപ്പാളിലെ ആത്മീയ നേതാവ് അറസ്റ്റില്‍. ബുദ്ധന്റെ പുനര്‍ജന്മമെന്ന് അനുയായികള്‍ വിശ്വസിക്കുന്ന രാം ബഹാദൂര്‍ ബോംജൻ (ബുദ്ധ ബോയ് -33) ആണ് ഇന്നലെ അറസ്റ്റിലായത്. കാഠ്‌മണ്ഡുവിലെ വീട്ടില്‍ നിന്നാണ് ബുദ്ധ ബോയിയെ അറസ്റ്റ് ചെയ്തത്. ജനാലയിലൂടെ ഇയാള്‍ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതിയുടെ വീട്ടില്‍ നിന്ന് 227,000 ഡോളറിന് തുല്യമായ നേപ്പാളി നോട്ടുകളും 23,000 ഡോളറിന്റെ വിദേശ കറൻസിയും പിടികൂടിയെന്ന് പൊലീസ് പറഞ്ഞു. ബുദ്ധ ബോയ് എന്നറിയപ്പെടുന്ന ബോംജൻ 2005ലാണ് തെക്കൻ നേപ്പാളില്‍ പ്രശസ്തനായത്. ഇയാള്‍ ഭക്ഷണമോ വെള്ളമോ ഇല്ലാതെ ഒരു മരത്തില്‍ ചുവട്ടില്‍ മാസങ്ങളോളം നിശ്ചലനായി ധ്യാനിക്കുമെന്നാണ് അനുയായികള്‍ വിശ്വസിക്കുന്നത്.
എന്നാല്‍ ഇയാള്‍ അനുയായികളെ ശാരീരികമായും ലെെംഗികമായും ഉപദ്രവിച്ചെന്നും ആരോപണമുണ്ട്. നാല് അനുയായികളെ കാണാതായ സംഭവത്തിലും ഇയാള്‍ കുറ്റക്കാരനാണെന്നാണ് റിപ്പോര്‍ട്ട്. ആശ്രമത്തില്‍ നിന്ന് കാണാതായ നാല് പേര്‍ എവിടെയാണെന്ന് ഇപ്പോഴും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്ര അന്വേഷണ ഏജൻസി അറിയിച്ചു.
തെക്കൻ നോപ്പാളിലെ ആശ്രമത്തില്‍ ആയിരക്കണക്കിന് അനുയായികള്‍ ഇയാളെ ആരാധിക്കുകയും സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ബോംജന് എതിരെ മുൻപും നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. കാഠ്‌മണ്ഡുവിലെ സെൻട്രല്‍ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഓഫീലാണ് ബോംജൻ ഉള്ളത്. സ്ഥലത്തെത്തി പ്രശ്നമുണ്ടാക്കിയ ഇയാളുടെ അനുയായികളെ പൊലീസ് തടഞ്ഞു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാകാനാണ് സാദ്ധ്യത.