ഇടതു മുന്നണിയില്‍ നിൽക്കുന്ന എന്ന് കരുതി സഭാ വിഷയങ്ങളില്‍ പ്രതികരിക്കാൻ ഒരു നിയന്ത്രണവുമില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാൻ ജോസ് കെ. മാണി. ബിഷപ്പുമാര്‍ക്കെതിരായ മന്ത്രി സജി ചെറിയാന്‍റെ പരാമര്‍ശത്തില്‍ കേരള കോണ്‍ഗ്രസ് ഇടപെട്ടു. ഈ വിഷയം മുന്നണി നേതൃത്വത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി. ഇടപെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് സജി ചെറിയാൻ പരാമര്‍ശം പിൻവലിച്ചതെന്നും ജോസ് കെ. മാണി വ്യക്തമാക്കി.

എല്‍.ഡി.എഫില്‍ കേരള കോണ്‍ഗ്രസ് എമ്മിന് അധിക സീറ്റിന് അര്‍ഹതയുണ്ട്. മൂന്ന് ലോക്സഭ സീറ്റുകള്‍ വരെ ലഭിക്കാൻ യോഗ്യതയുണ്ട്. അക്കാര്യം മുന്നണി നേതൃത്വത്തിന് അറിയാം. തീരുമാനമെടുക്കേണ്ടത് എല്‍.ഡി.എഫ് ആണെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു. ക്രിസ്മസ് ദിനത്തില്‍ ക്രൈസ്തവസഭ നേതാക്കള്‍ക്കും പ്രമുഖര്‍ക്കും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നല്‍കിയ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെയാണ് മന്ത്രി സജി ചെറിയാൻ രൂക്ഷ വിമര്‍ശനം നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബി.ജെ.പി നേതാക്കള്‍ വിരുന്നിന് വിളിച്ചപ്പോള്‍ ചില ബിഷപ്പുമാര്‍ക്ക് രോമാഞ്ചമുണ്ടായെന്നാണ് സജി ചെറിയാന്‍ പറഞ്ഞത്. മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോള്‍ മണിപ്പൂര്‍ വിഷയം അവര്‍ മറന്നു. പോയ ബിഷപ്പുമാര്‍ മണിപ്പൂരിനെക്കുറിച്ച്‌ മിണ്ടിയില്ലെന്നും അവര്‍ക്ക് അതൊരു വിഷയമായില്ലെന്നും പുന്നപ്ര വടക്ക് സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യവെ സജി ചെറിയാന്‍ കുറ്റപ്പെടുത്തി.

പരാമര്‍ശം വിവാദമായതിന് പിന്നാലെ ചില പരാമര്‍ശങ്ങള്‍ പിൻവലിച്ച്‌ സജി ചെറിയാൻ രംഗത്തെത്തി. പരാമര്‍ശത്തിലെ കേക്ക്, വൈൻ, രോമാഞ്ചം തുടങ്ങിയ പ്രയോഗങ്ങളാണ് സജി ചെറിയാൻ പിൻവലിച്ചത്. ചില പരാമര്‍ശങ്ങള്‍ പ്രയാസമുണ്ടാക്കിയെന്ന് താനുമായി അടുപ്പമുള്ള ക്രൈസ്തവ പുരോഹിതര്‍ നേരിട്ടും അല്ലാതെയും അറിയിച്ചതിനെ തുടര്‍ന്നാണ് വിവാദ പദപ്രയോഗങ്ങള്‍ പിൻവലിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

അത് വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുകയാണ്. എന്നാല്‍, പ്രധാനമന്ത്രി നല്‍കിയ വിരുന്നില്‍ മണിപ്പൂര്‍ കലാപത്തെക്കുറിച്ച്‌ മേലധ്യക്ഷര്‍ പ്രതികരിക്കേണ്ടതായിരുന്നുവെന്ന നിലപാടില്‍ മാറ്റമില്ല. കിട്ടിയ അവസരം അവര്‍ വിനിയോഗിച്ചില്ല. പുരോഹിതര്‍ വിരുന്നിന് പോയതല്ല പ്രശ്നം. മറിച്ച്‌ പറയേണ്ടത് പറയാത്തതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക