തിരുവനന്തപുരം: വനിതാ നേതാവിനോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ അന്വേഷണം നേരിടുന്ന കോന്നിയിലെ സിപിഎം ഏരിയാ കമ്മറ്റിയംഗത്തിന്റെ ചിത്രം പ്രൊഫൈല്‍ പിക്ചറാക്കി കെ.യു ജനീഷ് കുമാര്‍ എംഎല്‍എ. ഉപരി കമ്മറ്റിയില്‍ നിന്നുള്ള ഇടപെടലിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം ചിത്രം നീക്കിയ എംഎല്‍എ പുതിയ ചിത്രം വച്ചു.ചൊവ്വാഴ്ചയാണ് ആരോപണ വിധേയന് എംഎല്‍എ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഇതോടെ നേതാവിനെതിരായ വിവാദം പുതിയ തലത്തിലെത്തി.
മോശമായി പെരുമാറിയെന്ന വനിതാ നേതാവിന്റെ പരാതിയില്‍ ഏരിയാ കമ്മറ്റി അംഗത്തിനെതിരേ നടപടി വൈകുന്നുവെന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണ് എംഎല്‍,എയുടെ ഐക്യദാര്‍ഢ്യം. പരാതി സിപഎം ജില്ലാനേതൃത്വം അട്ടിമറിക്കുന്നതിനെ ചൊല്ലി സിപിഎമ്മില്‍ വിവാദം കൊഴുക്കുകയാണ്. ആരോപണത്തില്‍ കഴമ്ബുണ്ടെന്നും നേതാവ് കുറ്റക്കാരനാണെന്നും പാര്‍ട്ടി അന്വേഷണ കമ്മിഷൻ കണ്ടെത്തിയിട്ടും നടപടി അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതിലാണ് അതൃപ്തി പുകയുന്നത്. എൻജിഒ യൂണിയൻ നേതാവ് കൂടിയായ വനിതാ അംഗം പരാതി നല്‍കിയിട്ട് നാല് മാസം പിന്നിടുന്നു.
ഓഗസ്റ്റില്‍ കോന്നിയില്‍ നടന്ന കരിയാട്ടം ഫെസ്റ്റിനിടെ സിപിഎം കോന്നി ഏരിയ കമ്മിറ്റി അംഗം മോശമായി പെരുമാറിയെന്നാണ് വനിതാ നേതാവ് ജില്ലാ സെക്രട്ടറിക്ക് പരാതി നല്‍കിയത്. സെപ്റ്റംബറില്‍ തന്നെ കോന്നി ഏരിയ കമ്മിറ്റിയില്‍ നിന്നുള്ള രണ്ടംഗ പാര്‍ട്ടി കമ്മിഷൻ പരാതി പരിശോധിച്ചു. ഏരിയ സെന്ററിന്റെ ചുമതലക്കാരൻ കൂടിയായ നേതാവ് കുറ്റക്കാരനാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ജില്ലാ സെക്രട്ടറി കൂടി പങ്കെടുത്ത ഏരിയ കമ്മിറ്റി യോഗത്തില്‍ നടപടി ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ല.
കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ വിഷയം ചര്‍ച്ചയായി. ഗുരുതര സ്വഭാവമുള്ള അന്വേഷണ കമ്മീഷൻ റിപ്പോര്‍ട്ടില്‍ നടപടി അനന്തമായി നീണ്ടുപോകുന്നതില്‍ യോഗത്തില്‍ പങ്കെടുത്ത കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ തന്നെ വിമര്‍ശനം ഉന്നയിച്ചെന്നാണ് വിവരം. മാത്രമല്ല ആരോപണവിധേയനായ ഏരിയ കമ്മിറ്റി അംഗം മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത കോന്നിയിലെ നവകേരള സദസ്സില്‍ പ്രധാന സംഘാടകനായി നിന്നതിലും പാര്‍ട്ടിയില്‍ അതൃപ്തി പുകയുകയാണ്.
സിപിഎമ്മിലെ പുതിയ ചേരിക്ക് നേതൃത്വം കൊടുക്കുന്ന ജനപ്രതിനിധിയുടെ വിശ്വസ്തനാണ് ആരോപണവിധേയനായ ഏരിയ കമ്മിറ്റി അംഗം. അന്വേഷണ കമ്മീഷൻ റിപ്പോര്‍ട്ട് അട്ടിമറിക്കുന്നതില്‍ സംസ്ഥാന നേതൃത്വത്തിനും ചില നേതാക്കള്‍ പരാതി നല്‍കിയെന്നാണ് സൂചന. ജനീഷ്‌കുമാര്‍ എംഎല്‍എ സംഘടിപ്പിച്ച കരിയാട്ടം പരിപാടിയില്‍ സിപിഎമ്മിന്റെ ജില്ലാ നേതാക്കളെയോ ഏരിയാ സെക്രട്ടറിയെയോ ഏഴയലത്ത് പോലും അടുപ്പിച്ചിരുന്നില്ലെന്ന് പരാതിയുണ്ട്.ഇതിന്റെ പേരില്‍ പാര്‍ട്ടി നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഈ പരിപാടിക്ക് ജനീഷ്‌കുമാറിനൊപ്പം നിന്ന് പ്രവര്‍ത്തിച്ച നേതാവിനെതിരേയാണ് പരാതി ഉയര്‍ന്നത്. സിപിഎമ്മിലെ വിഭാഗീയതയാണ് പരാതിക്ക് ആധാരമെന്നാണ് എംഎല്‍എയെ അനുകുലിക്കുന്നവര്‍ പറയുന്നത്.