സംസ്ഥാന സര്‍ക്കാറിന് വൻ ബാധ്യതയായി പത്ത് പൊതുമേഖല സ്ഥാപനങ്ങള്‍. 2022-23ല്‍ ട്രാവൻകൂര്‍ ടൈറ്റാനിയമടക്കം വ്യവസായ വകുപ്പിന് കീഴിലെ പത്തു പൊതുമേഖല കമ്ബനികള്‍ 20,065 കോടി നഷ്ടം വരുത്തിയതായി ഓഡിറ്റ് റിപ്പോര്‍ട്ട്. ട്രാവൻകൂര്‍ ടൈറ്റാനിയത്തിന്റെ കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തെ നഷ്ടം 5,405 കോടിയാണ്.
കേരള സ്റ്റേറ്റ് കാഷ്യൂ ഡെവലപ്മെന്റ് കോര്‍പറേഷൻ – 3,609 കോടി, കേരള സ്റ്റേറ്റ് ടെക്സ്റ്റയില്‍ കോര്‍പറേഷൻ – 2,671 കോടി, ട്രാകോ കേബിള്‍ കമ്ബനി ലിമിറ്റഡ് – 1,771 കോടി, മലബാര്‍ സിമന്റ്സ് – 1,605 കോടി, ഓട്ടോകാസ്റ്റ് – 1,499 കോടി, കാപ്പക്സ് – 1,186 കോടി, ബാംബു കോര്‍പറേഷൻ – 987 കോടി, ഹാന്റക്സ് – 774 കോടി, പ്രിയദര്‍ശിനി സഹകരണ സ്പിന്നിങ് മില്‍ – 554 കോടി എന്നിവയാണ് ഭീമമായ നഷ്ടം വരുത്തിയ മറ്റ് സ്ഥാപനങ്ങള്‍. പൊതുമേഖല സ്ഥാപനങ്ങളെ പുനരുദ്ധരിക്കാൻ വ്യവസായ വകുപ്പ് വിപുല പദ്ധതികള്‍ നടപ്പാക്കുമ്ബോഴാണ് നടത്തിപ്പിലെ കെടുകാര്യസ്ഥത മൂലം ചില സ്ഥാപനങ്ങള്‍ വൻ ബാധ്യത വരുത്തുന്നത്.
2021-22ല്‍ 23,105 കോടിയുടെ വിറ്റുവരവും 2,820 കോടി പ്രവര്‍ത്തനലാഭവും കൈവരിച്ച ട്രാവൻകൂര്‍ ടൈറ്റാനിയത്തിന്റെ വിറ്റുവരവില്‍ തൊട്ടടുത്ത വര്‍ഷമുണ്ടായത് വൻ ഇടിവാണ്. 2022-23ല്‍ ടൈറ്റാനിയത്തിന് 19,777 കോടിയുടെ വിറ്റുവരവ് മാത്രമാണ് കൈവരിക്കാനായത്. വിറ്റുവരവിലെ കമ്മി 3,328 കോടി.2021-22ല്‍ 11,054 കോടി വിറ്റുവരവ് ഉണ്ടായിട്ടും കാഷ്യൂ ഡെവലപ്മെന്റ് കോര്‍പറേഷന്റെ പ്രവര്‍ത്തനനഷ്ടം 4,306 കോടി ആയിരുന്നു. 2021-22ല്‍ 292 കോടി നഷ്ടത്തിലായിരുന്ന ടെക്സ്റ്റൈല്‍ കോര്‍പറേഷന്റെ പ്രവര്‍ത്തന നഷ്ടം തൊട്ടുടുത്ത വര്‍ഷം 2,671 കോടിയായി ഉയര്‍ന്നു. 2,353 കോടിയായിരുന്നു ട്രാക്കോ കേബിളിന്റെ 2021-22 വര്‍ഷത്തെ നഷ്ടം.
2021-22ല്‍ 1,672 കോടിയുടെ പ്രവര്‍ത്തന ലാഭം കൈവരിച്ച മലബാര്‍ സിമന്റ്സ് തൊട്ടടുത്ത വര്‍ഷം 1,605 കോടി നഷ്ടത്തിലേക്ക് കൂപ്പുകുത്തി- വിറ്റുവരവില്‍ 3,865 കോടിയുടെ കമ്മി. തുടര്‍ച്ചയായി രണ്ട് വര്‍ഷം പ്രവര്‍ത്തനലാഭം കൈവരിച്ചശേഷമമാണ് മലബാര്‍ സിമന്റ്സ് വൻ നഷ്ടം വരുത്തിയത്. 2021-22ല്‍ ഓട്ടോകാസ്റ്റ് ലിമിറ്റഡിന്റെ നഷ്ടം 1,435 കോടിയും കാപ്പക്സിന്റേത് 1,322 കോടിയും ഹാന്റക്സിന്റേത് 1,345 കോടിയുമായിരുന്നു.