കാമുകനൊപ്പം ചേര്‍ന്ന് അമ്മയെ കൊന്ന കുറ്റത്തിന് അറസ്റ്റിലായ 32 -കാരി ഒടുവില്‍ ശിക്ഷ തീര്‍ന്ന് പുറത്തേക്ക്. ജിപ്‍സി റോസ് ബ്ലാഞ്ചാര്‍ഡ് എന്ന യുവതിയാണ് സ്വന്തം അമ്മയെ കൊലപ്പെടുത്താൻ ആസൂത്രണം ചെയ്തതും അത് നടപ്പിലാക്കിയതും. അവള്‍ക്ക് വേണ്ടി ആ കൃത്യം നടപ്പിലാക്കിയത് സുഹൃത്തായിരുന്ന നിക്കോളാസ് ഗോഡെജോണ്‍. അയാളെ പരോള്‍ പോലുമില്ലാത്ത ജീവപര്യന്തത്തിനാണ് ശിക്ഷിച്ചിരിക്കുന്നത്. നിരന്തരമായ അമ്മയുടെ പീഡനത്തെ തുടര്‍ന്നാണ് താനവരെ കൊലപ്പെടുത്തിയത് എന്നായിരുന്നു ജിപ്സിയുടെ പക്ഷം. എന്നാല്‍, പിന്നീട് അമ്മയെ കൊന്നതില്‍ താൻ പശ്ചാത്തപിക്കുന്നു എന്നും അവള്‍ പറയുകയുണ്ടായി.
എന്താണ് സംഭവിച്ചത്?
ചെറുപ്പം മുതലേ പല അസുഖങ്ങളും ഉണ്ടായിരുന്ന ആളാണ് ജിപ്സി റോസ് ബ്ലാഞ്ചര്‍ഡ്. ജീവിതത്തിലെ ഭൂരിഭാഗം സമയവും അവള്‍ വീല്‍ചെയറിലാണ് കഴിച്ചുകൂട്ടിയത്. എന്നാല്‍, അക്കാലത്തെല്ലാം അവളുടെ അമ്മ ഡീ ഡീ ബ്ലാഞ്ചര്‍ഡ് അവള്‍ക്ക് താങ്ങും തണലുമായി നിന്നു. അവള്‍ക്ക് വേണ്ടതെല്ലാം അവര്‍ നല്‍കിയിരുന്നു. എന്നാല്‍, ഒരുദിവസം ആ നഗരം പുലര്‍ന്നത് ഡീ ഡീയുടെ മരണവാര്‍ത്ത കേട്ടുകൊണ്ടാണ്.
സ്വന്തം വീട്ടിലിട്ട് അവരെ ആരോ കുത്തിക്കൊന്നിരിക്കുന്നു. വാര്‍ത്ത കേട്ടവര്‍ കേട്ടവര്‍ ജിപ്സിയെ കുറിച്ചോര്‍ത്ത് സഹതപിച്ചു. രോഗിയായ ആ പാവം പെണ്‍കുട്ടിയെ ഇനി ആര് നോക്കും എന്നതായിരുന്നു അവരുടെ ആശങ്ക. എന്നാല്‍ ജിപ്‍സിയെ അവിടെയെങ്ങും കാണാനില്ലായിരുന്നു. ഡീ ഡീയെ കൊന്നവര്‍ മകളെ കടത്തിക്കൊണ്ടുപോയിക്കാണുമെന്ന് ആളുകള്‍ സംശയിച്ചു. അവള്‍ക്കു വേണ്ടി തിരച്ചിലും ആരംഭിച്ചു.
അങ്ങനെ ദിവസങ്ങള്‍ക്കുള്ളില്‍ ജിപ്സിയെ കണ്ടെത്തി. പക്ഷേ, അത് അവര്‍ക്കറിയാവുന്ന ജിപ്സി ആയിരുന്നില്ല. മെലിഞ്ഞ, അംഗവൈകല്യമുള്ള ഒരു കാൻസര്‍ രോഗിയെക്കാള്‍, അശക്തയായ, സ്വന്തം കാര്യം നോക്കാൻ പ്രാപ്തിയുള്ള ആരുടേയും സഹായമില്ലാതെ നടക്കാനും, ആഹാരം കഴിക്കാനും സാധിക്കുന്ന പുതിയ ജിപ്സിയായിരുന്നു അത്. അവളെ കണ്ട് എല്ലാവരും അന്തംവിട്ടു.
1991 ജൂലൈ 27 -ന് ലൂസിയാനയിലായിരുന്നു ജിപ്സി ജനിച്ചത്. അവളുടെ ജനനത്തിനു തൊട്ടുമുമ്ബാണ് അവളുടെ അച്ഛനും അമ്മയും പിരിയുന്നത്. അവളുടെ അച്ഛന്റെ പേര് റോഡ് ബ്ലാഞ്ചര്‍ഡ് എന്നായിരുന്നു. ജിപ്സിയെ ഗര്‍ഭം ധരിക്കുമ്ബോള്‍ 24 -കാരിയായിരുന്നു ഡീ ഡീ. റോഡിന് വെറും 17 വയസ്സും. ഡീ ഡീയുടെ ഗര്‍ഭധാരണത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷം റോഡ് അവളെ വിവാഹം കഴിച്ചു. ഒത്തുപോകാൻ സാധിക്കാത്തത് മൂലം പിന്നീട് വേര്‍പിരിഞ്ഞു. എന്നാല്‍, റോഡ് അവരുമായി സമ്ബര്‍ക്കം പുലര്‍ത്തുകയും, അവര്‍ക്ക് പതിവായി പണം അയയ്ക്കുകയും ചെയ്തിരുന്നു.
എന്നാല്‍, അച്ഛൻ പോലുമില്ലാതെ മകളെ താനെത്ര നന്നായിട്ടാണ് നോക്കുന്നതെന്ന് ലോകം പറയണം എന്ന് തോന്നിയ ഡീ ഡീ പിന്നീട് അതിനുള്ള ശ്രമത്തിലായി. ജിപ്സിയ്ക്ക് ഏകദേശം എട്ട് വയസ്സുള്ളപ്പോള്‍, മുത്തച്ഛന്റെ മോട്ടോര്‍ സൈക്കിളില്‍ നിന്ന് അവള്‍ താഴെ വീണു. ഡീ ഡീ അവളെ ആശുപത്രിയില്‍ കൊണ്ടുപോയി. മുട്ടിന് ചെറിയ പൊട്ടല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, മകള്‍ സുഖം പ്രാപിച്ചുവെന്ന് ഡീ ഡിക്ക് സമ്മതിച്ചില്ല. നിരവധി ശസ്ത്രക്രിയകള്‍ നടത്തിയാല്‍ മാത്രമേ അവള്‍ ഇനി നടക്കൂവെന്ന് ഡീ ഡീ മകളെ പറഞ്ഞ് വിശ്വസിപ്പിച്ചു. അതുവരെ, ജിപ്സി വീല്‍ചെയറില്‍ ജീവിച്ചാല്‍ മതിയെന്നും ഡീ ഡീ തീരുമാനിച്ചു.
ഡീ ഡീയുടെ കുടുംബം ജിപ്‌സിയുടെ ഈ അവസ്ഥയെ ചോദ്യം ചെയ്തപ്പോള്‍, ഡീ ഡീ അവരില്‍ നിന്ന് മാറി ലൂസിയാനയിലെ മറ്റൊരു പട്ടണത്തിലേക്ക് പോയി. അവിടെ ഒരു അപ്പാര്‍ട്ട്മെന്റ് കണ്ടെത്തി, അവിടെ താമസം തുടങ്ങി. ജിപ്സിയെ ഒരു നിത്യരോഗിയായി അവള്‍ ചിത്രീകരിച്ചു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ താൻ ഒരു രോഗിയാണ് എന്ന് മകളെ സ്വയം വിശ്വസിപ്പിക്കാൻ തുടങ്ങി ഡീ ഡീ. മകള്‍ക്ക് കാഴ്ചയ്ക്കും, കേള്‍വിക്കും തകരാറുണ്ടെന്നും, അപസ്മാരമുണ്ടെന്നും ഡോക്ടര്‍മാരെ വിശ്വസിപ്പിച്ച്, അവള്‍ മകള്‍ക്ക് തെറ്റായ മരുന്നുകള്‍ നല്‍കിക്കൊണ്ടിരുന്നു. പൂര്‍ണമായ ആരോഗ്യമുണ്ടായിട്ടും ജിപ്സി ഒരു നിത്യരോഗിയായി ജീവിച്ചു. അപ്പോഴൊന്നും താനൊരു രോഗിയല്ല എന്ന് ജിപ്സിക്ക് അറിയില്ലായിരുന്നു. കാലങ്ങള്‍ക്ക് ശേഷം ഒരു ഡോക്ടറാണ് ജിപ്സിക്ക് ഒരു പ്രശ്നവും ഇല്ല എന്ന് തിരിച്ചറിയുന്നത്.
ഒടുവില്‍ ജിപ്സിയും ആ സത്യം തിരിച്ചറിഞ്ഞു. തന്റെ അമ്മ തന്നെ ഒരു രോഗിയാണെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. തനിക്ക് നടക്കാൻ സാധിക്കും. തനിക്ക് ഒരു കുഴപ്പവുമില്ല. അത് ചോദ്യം ചെയ്ത ജിപ്സിയെ ഡീ ഡീ കട്ടിലില്‍ കെട്ടിയിട്ടു. അമ്മ ഉറങ്ങിയ ശേഷം ജിപ്സി ചാറ്റ്‍റൂമുകളില്‍ സജീവമാകും. അതിലൂടെ പരിചയപ്പെട്ട യുവാവായിരുന്നു നിക്കോളാസ്. ക്രിമിനല്‍ ബാക്ക്ഗ്രൗണ്ടുകളുള്ള ആളുകൂടിയായിരുന്നു അയാള്‍. ഒടുക്കം അയാളുടെ സഹായത്തോടെ ജിപ്സി അമ്മയെ കൊന്നു. നിക്കോളാസാണ് ഡീഡീയെ കുത്തിയത്. 17 കുത്തുകള്‍.
ഏതായാലും ഇരുവരും പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ടു. എന്നാല്‍, ഡീ ഡീക്ക് Factitious Disorder Imposed on Another (FDIA) എന്ന അവസ്ഥ ആയിരുന്നു. ഒരാള്‍ തന്റെ പരിചരണത്തിലുള്ള ഒരു വ്യക്തിക്ക് സാങ്കല്‍പ്പിക രോഗങ്ങള്‍ കല്പിക്കുന്ന ഒരു മാനസിക രോഗമായിരുന്നു അത്. അതുവഴി അവര്‍ക്ക് വേണ്ടത് സമൂഹത്തിന്റെ അംഗീകാരവും കരുണയുമായിരുന്നു. രോഗിയായ മകളെ നോക്കുന്ന തന്നെ സമൂഹം എപ്പോഴും ദയയോടെ നോക്കണം എന്ന് ഡീ ഡീ ആഗ്രഹിച്ചു. മാത്രമല്ല, മകളുടെ അവസ്ഥയെ കുറിച്ച് പറഞ്ഞ് വീല്‍ച്ചെയറും വീടും ഡിസ്നിയിലേക്കുള്ള യാത്രയും അടക്കം പല സഹായങ്ങളും അവര്‍ നേടിയിരുന്നു.
പക്ഷേ, FDIA വളരെ ഗുരുതരമായ മാനസികാവസ്ഥയാണ്. പിന്നീട്, ജിപ്സിക്കും തന്റെ അമ്മയുടെ അവസ്ഥയെ കുറിച്ച് ബോധ്യപ്പെട്ടിരുന്നു. പക്ഷേ, അപ്പോഴേക്കും അവള്‍ അമ്മയെ കൊന്നിരുന്നുവല്ലോ? അമ്മയെ കൊന്നതില്‍ താൻ പശ്ചാത്തപിക്കുന്നു എന്നും അവള്‍ പറയുകയുണ്ടായി.