യുവാവിനെ കൊന്ന് മൃതദേഹം ഉപേക്ഷിച്ചസംഭവത്തില്‍ ഭാര്യയും കാമുകനും പിടിയില്‍. ഗാസിയബാദില്‍ ബൈക്ക് ടാക്സി ഡ്രൈവറായ ശിവം ഗുപ്ത(26)യെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ പ്രിയങ്ക(25) കാമുകനായ ഗര്‍ജൻ യാദവ്(23) എന്നിവര്‍ പിടിയിലായത്. പ്രിയങ്കയുടെ ആവശ്യപ്രകാരം കാമുകനായ ഗര്‍ജനും ദമ്ബതിമാരുടെ വീട്ടിലാണ് താമസിച്ചിരുന്നതെന്നും ഇതേത്തുടര്‍ന്നുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു. ഡിസംബര്‍ 22-നാണ് നഗരത്തിലെ ആളൊഴിഞ്ഞസ്ഥലത്ത് ശിവംഗുപ്തയുടെ മൃതദേഹം കണ്ടെത്തിയത്.

എന്നാല്‍, ശിവംഗുപ്ത തലേദിവസം രാത്രി ജോലിക്ക് പോയിട്ട് തിരിച്ചെത്തിയില്ലെന്നായിരുന്നു ഭാര്യ പ്രിയങ്കയുടെ മൊഴി. തുടര്‍ന്ന് യുവാവിന്റെ കൊലപാതകത്തില്‍ പോലീസ് ശാസ്ത്രീയമായ അന്വേഷണം നടത്തിയതോടെയാണ് ഭാര്യയുടെയും കാമുകന്റെയും പങ്ക് വ്യക്തമായത്. വിശദമായ ചോദ്യംചെയ്യലില്‍ ഇരുവരും കുറ്റംസമ്മതിക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബൈക്ക് ടാക്സി ഡ്രൈവറായ ശിവംഗുപ്തയും ഭാര്യ പ്രിയങ്കയും രണ്ടുവയസ്സുള്ള മകളുമാണ് ഗാസിയാബാദിലെ ഒരുകിടപ്പുമുറി മാത്രമുള്ള വീട്ടില്‍ താമസിച്ചിരുന്നത്. ഇതിനിടെ നേരത്തെ ബഹാരംപുരില്‍ താമസിക്കുന്നതിനിടെ ദമ്ബതിമാരുടെ അയല്‍ക്കാരനായിരുന്ന ഗര്‍ജൻ യാദവുമായി പ്രിയങ്ക അടുപ്പത്തിലായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ പ്രിയങ്കയും ഗര്‍ജനും ഒളിച്ചോടി. രണ്ടുവയസ്സുള്ള കുഞ്ഞിനെയും യുവതി കൂടെക്കൂട്ടി. ഉത്തര്‍പ്രദേശിലെ ബല്ലിയയിലാണ് പ്രിയങ്കയും കുഞ്ഞും കാമുകനൊപ്പം കഴിഞ്ഞിരുന്നത്. ഒരുമാസത്തോളം ഭാര്യയെ കണ്ടെത്താനായി ശിവംഗുപ്ത ശ്രമം നടത്തിയെങ്കിലും ഒരുവിവരവും ലഭിച്ചിരുന്നില്ല.

എന്നാല്‍, ഒരുമാസത്തിന് ശേഷം ശിവംഗുപ്ത വിളിച്ചപ്പോള്‍ ഭാര്യ ഫോണെടുത്തു. ഗര്‍ജനൊപ്പം ബല്ലിയയിലാണ് താമസമെന്നും വെളിപ്പെടുത്തി. ഇതോടെ ഭാര്യയെ തിരികെകൊണ്ടുവരാനായി ശിവംഗുപ്ത ഇവിടെയെത്തി. എന്നാല്‍, തിരികെ വരണമെങ്കില്‍ കാമുകനെയും കൂടെക്കൂട്ടണമെന്നും ഒപ്പം താമസിപ്പിക്കണമെന്നുമായിരുന്നു പ്രിയങ്കയുടെ ആവശ്യം. ഭാര്യയോടും കുഞ്ഞിനോടുമുള്ള സ്നേഹം കാരണം ശിവംഗുപ്ത ഇതിന് സമ്മതംമൂളിയെന്ന് പോലീസ് പറയുന്നു.

ദമ്ബതിമാര്‍ക്കൊപ്പം ഭാര്യയുടെ കാമുകനും കൂടെ ഗാസിയാബാദിലെ ഒറ്റമുറി വീട്ടില്‍ താമസം തുടങ്ങിയെങ്കിലും വൈകാതെ ഇതേച്ചൊല്ലി തര്‍ക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഗര്‍ജനുമായുള്ള ബന്ധത്തെച്ചൊല്ലി ഇവര്‍ക്കിടയില്‍ വഴക്കും അടിപിടിയും പതിവായി. ഇതോടെയാണ് പ്രിയങ്കയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.

ഡിസംബര്‍ 21-ന് ഉറങ്ങികിടക്കുന്നതിനിടെയാണ് ശിവംഗുപ്തയെ പ്രതികള്‍ കൊലപ്പെടുത്തിയത്. ഭര്‍ത്താവിനെ പ്രിയങ്ക ശ്വാസംമുട്ടിച്ചപ്പോള്‍ ഇതേസമയം ഗര്‍ജൻ കത്തി കൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചു. ശരീരമാസകലം കുത്തേറ്റ ശിവംഗുപ്ത മരിച്ചെന്ന് ഉറപ്പാക്കിയതോടെ പ്രതികള്‍ മൃതദേഹം പുതപ്പില്‍ പൊതിഞ്ഞു. തുടര്‍ന്ന് സമീപത്തെ ആളൊഴിഞ്ഞസ്ഥലത്ത് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.

കൃത്യം നടത്തിയ ശേഷം വീട്ടിലെ രക്തക്കറയെല്ലാം പ്രതികള്‍ കഴുകികളഞ്ഞിരുന്നു. എന്നാല്‍, ചോരക്കറകള്‍ കഴുകികളഞ്ഞത് ശാസ്ത്രീയപരിശോധനയില്‍ കണ്ടെത്താനായതാണ് കേസില്‍ നിര്‍ണായകമായത്. പോലീസിന്റെ ചോദ്യംചെയ്യലില്‍ ഗര്‍ജൻ ബന്ധുവാണെന്നാണ് പ്രിയങ്ക ആദ്യം മൊഴിനല്‍കിയത്. ഇതിനിടെ ഇവര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ഏണിപ്പടികളില്‍ പോലീസ് സംഘം ചോരക്കറ കണ്ടെത്തിയിരുന്നു. എന്നാല്‍, പത്തോളം കുടുംബങ്ങള്‍ താമസിക്കുന്ന കെട്ടിടത്തില്‍ ഇതുമാത്രം കേന്ദ്രീകരിച്ചുള്ള അന്വേഷണം വെല്ലുവിളിയായി.

തുടര്‍ന്നാണ് ദമ്ബതിമാരുടെ വീട്ടില്‍ ശാസ്ത്രീയ പരിശോധന നടത്താൻ പോലീസ് തീരുമാനിച്ചത്. ഈ പരിശോധനയില്‍ വീട്ടില്‍നിന്ന് രക്തക്കറ തുടച്ചുകളഞ്ഞതിന്റെ തെളിവുകള്‍ ലഭിച്ചു. പ്രതികള്‍ കൃത്യം നടത്താൻ ഉപയോഗിച്ച കത്തിയും വീട്ടില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. വീട്ടിലെ അരിക്കലത്തില്‍ ഒളിപ്പിച്ചനിലയിലാണ് കത്തി കണ്ടെടുത്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക