‘സമരാഗ്നി’ എന്ന പേരില്‍ കെ.പി.സി.സി നടത്തുന്ന കേരള പര്യടനം ജനുവരി 21ന് തുടങ്ങും. ജാഥ സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തും. കാസര്‍ഗോഡ് മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്ന പര്യടനം ഒരു മാസം നീണ്ടുനില്‍ക്കും. ഫെബ്രുവരി 21ന് തിരുവനന്തപുരത്തായിരിക്കും സമാപനം. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തോടെയാണ് ജാഥ സമാപിക്കുക. സമ്മേളത്തില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കും.
അതേസമയം, ജനുവരി 19ന് നിയമസഭ തുടങ്ങാനിരിക്കെ യാത്രയുടെ തിയതിയുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പവും നിലനില്‍ക്കുന്നുണ്ട്. 21ന് പ്രതിപക്ഷ നേതാവും മറ്റ് എംഎല്‍എമാരും നിയമസഭയിലായിരിക്കും. ഇവര്‍ക്ക് 21ന് സഭ വിടാനുള്ള സാഹചര്യവും ഉണ്ടാവില്ല. അതിനാല്‍ അവര്‍ക്ക് പങ്കെടുക്കാനുള്ള സാധ്യത കുറയ്ക്കുന്നതാണ് യാത്രയുടെ തിയതി എന്ന അഭിപ്രായം ചില നേതാക്കള്‍ ഉയര്‍ത്തിയിരുന്നു.
എന്നാല്‍ കെ.പി.സി.സി എക്‌സിക്യുട്ടീവ് യോഗത്തില്‍ യാത്രാ തിയതി മാറ്റിയിട്ടില്ല. കെപിസിസി അധ്യക്ഷൻ കെ സുധാകരനും, പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന ശീത സമരത്തിന്റെ ബാക്കിപത്രമാണോ ഇപ്പോളത്തെ കെപിസിസി അധ്യക്ഷന്റെ നീക്കം എന്നും രാഷ്ട്രീയ വൃത്തങ്ങളിൽ സംശയം ഉയരുന്നുണ്ട്. നവ കേരള സദസുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങളിൽ കൂടുതൽ പ്രാധാന്യം കിട്ടിയത് പ്രതിപക്ഷ നേതാവിനാണ്. അതുകൊണ്ടുതന്നെ ഒറ്റയ്ക്ക് ജാഥ നയിച്ച് ശക്തി തെളിയിക്കാനാവും കെ സുധാകരൻ ശ്രമിക്കുക എന്നും വിലയിരുത്തപ്പെടുന്നു. സര്‍ക്കാരിനെതിരായ വികാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് 140 മണ്ഡലങ്ങളിലൂടെയും യാത്ര നടത്തുന്നത്.