കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന സുധാകരന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. സുധാകരന് തമാശ പറഞ്ഞതാണെന്നായിരുന്നു സതീശന്റെ പ്രതികരണം.കേരള കോണ്‍ഗ്രസുമായുള്ള ചര്‍ച്ച പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും സതീശന് വ്യക്തമാക്കി.
ലീഗുമായി ചില വിഷയങ്ങളില്‍ ചര്‍ച്ച തുടരുകയാണ്. ബുധനാഴ്ചയോടെ സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനമാകുമെന്നും സതീശന് പറഞ്ഞു.കോട്ടയം സീറ്റ് വിട്ടുനല്‍കാന്‍ കേരള കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു സുധാകരന്റെ പരാമർശം.
എല്ലാവര്ക്കും സ്വീകാര്യനായ 100 ശതമാനം ജയസാധ്യതയുള്ള സ്ഥാനാര്‍ഥി കോണ്‍ഗ്രസിനുണ്ട്. ഇത് കേരളാ കോണ്‍ഗ്രസിനും ബോധ്യപ്പെട്ടിട്ടുണ്ട്. കോട്ടയം സീറ്റ് നല്കിയാല് കേരള കോണ്‍ഗ്രസിന് നിയമസഭയില്‍ കൂടുതല്‍ സീറ്റ് നല്‍കുമെന്നും സുധാകരന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സുധാകരനെ തള്ളി മോൻസ് ജോസഫ് എംഎല്‍എ രംഗത്തുവന്നിരുന്നു.
കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിനാണെന്ന് തങ്ങള്‍ക്ക് ഉറപ്പുകിട്ടിയിട്ടുണ്ടെന്നായിരുന്നു എംഎല്‍എയുടെ പ്രതികരണം. ചര്‍ച്ചകളിലൂടെയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ആ സമയത്ത് കെപിസിസി പ്രസിഡന്റ് സ്ഥലത്തില്ലായിരുന്നു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തുന്നത് നന്നാവുമെന്നും എംഎല്‍എ പറഞ്ഞിരുന്നു.