വൈദ്യുതി നിരക്കിനത്തിലെ കുടിശ്ശിക തീര്‍ക്കാനിറങ്ങിയ കെ.എസ്.ഇ.ബി.ക്ക് വൻതിരിച്ചടി. 5000 കോടി രൂപ കിട്ടാനുള്ളയിടത്ത് ഒറ്റത്തവണ തീര്‍പ്പാക്കല്‍ നടപ്പാക്കിയപ്പോള്‍ ലഭിച്ചത് 36 കോടി രൂപ മാത്രം. സര്‍ക്കാര്‍സ്ഥാപനങ്ങള്‍ക്ക് കുടിശ്ശിക തീര്‍ക്കാൻ മാര്‍ച്ചുവരെ സമയം അനുവദിച്ചിട്ടുണ്ട്. ജൂണ്‍വരെ സമാഹരിച്ച കണക്കുപ്രകാരം 3585.69 കോടി രൂപ കുടിശ്ശികയുണ്ടെന്നാണ് ബോര്‍ഡിന്റെ കണ്ടെത്തല്‍. വര്‍ഷം അവസാനിക്കുമ്ബോള്‍ ഇത് 5000 കോടി കവിഞ്ഞെന്നാണ് വിവരം. ഈ കണക്ക് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ജൂണിലെ കണക്കുപ്രകാരം എച്ച്.ടി., ഇ.എച്ച്.ടി. വിഭാഗങ്ങളില്‍നിന്ന് 2252.33 കോടിയാണ് കിട്ടാനുള്ളത്. ഇതില്‍ 375.6 കോടി രൂപയുടെ കുടിശ്ശിക കേസില്‍ കുടുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 300.84 കോടി രൂപ കുടിശ്ശിക പിരിച്ചിരുന്നു. ഈ വര്‍ഷം ജൂലായ് 20-നാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ നിലവില്‍വന്നത്. ഡിസംബര്‍ 30-വരെയായിരുന്നു സമയം. രണ്ടുവര്‍ഷത്തിനുമേല്‍ പഴക്കമുള്ള കുടിശ്ശിക പലിശയിളവോടെ തീര്‍പ്പാക്കാനായിരുന്നു ശ്രമം.
നല്‍കിയ ഇളവുകൾ
15 വര്‍ഷത്തിനു മുകളിലുള്ള കുടിശ്ശികയ്ക്ക് നാലുശതമാനം പലിശ
അഞ്ചുമുതല്‍ 15 വര്‍ഷംവരെ പഴക്കമുള്ള കുടിശ്ശികയ്ക്ക് അഞ്ചുശമതാനം പലിശ.
രണ്ടുമുതല്‍ അഞ്ചുവര്‍ഷംവരെ പഴക്കമുള്ളവയ്ക്ക് ആറുശതമാനം പലിശ.
മുഴുവൻ കുടിശ്ശിക, പലിശ എന്നിവ ഒന്നിച്ച് അടച്ചാല്‍ ആകെ പലിശയില്‍ രണ്ടുശതമാനം അധിക ഇളവ്
കുടിശ്ശികപ്പലിശ ആറു തവണകളായി അടയ്ക്കാം.
കണക്ഷൻ വിച്ഛേദിച്ച് ആറു മാസത്തില്‍ അധികമായതിന് ബില്ല് ചെയ്തിട്ടുണ്ടെങ്കില്‍ ആറു മാസത്തേക്ക് നിജപ്പെടുത്തി കുടിശ്ശികയില്‍ ഇളവ്.
കുടിശ്ശിക കണക്ക് (തുക കോടി രൂപയില്‍ )
സര്‍ക്കാര്‍ വകുപ്പുകള്‍ 141.43
സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ 1768.80(വാട്ടര്‍ അതോറിറ്റി മാത്രം 1617.08 കോടി)
കേന്ദ്രസര്‍ക്കാര്‍ വകുപ്പുകള്‍ 2.09
കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങള്‍ 110.42 കോടി
ഗാര്‍ഹിക ഉപഭോക്താക്കള്‍ 389.81
സ്വകാര്യ സ്ഥാപനങ്ങള്‍ 1086.15
തദ്ദേശസ്ഥാപനങ്ങള്‍ 6.74 കോടി
പൊതുസ്ഥാപനങ്ങള്‍ 64.51
ഇതര സ്ഥാപനങ്ങള്‍ 15.74
ആകെ 3585.69
രാഷ്ട്രീയക്കാരും മതസ്ഥാപനങ്ങളും (രൂപയില്‍)
എം.പി., എം.എല്‍.എ. ഓഫീസുകള്‍(തിര. കമ്മിഷൻ അംഗീകരിച്ചത്) 82,464
എം.പി., എം.എല്‍.എ. ഓഫീസുകള്‍(തിര. കമ്മിഷൻ അംഗീകാരമില്ലാത്തത് 1.22 ലക്ഷം
പാര്‍ട്ടി ഓഫീസുകള്‍ (തിര. കമ്മിഷൻ അംഗീകൃതം) 8.48 ലക്ഷം
പാര്‍ട്ടി ഓഫീസുകള്‍ (തിര. കമ്മിഷൻ അംഗീകാരമില്ലാത്തത്) 1.65 ലക്ഷം
മതസ്ഥാപനങ്ങള്‍ 3.89 കോടി