തെലങ്കാന തിരഞ്ഞെടുപ്പിലെ ഏറ്റവും പുതിയ ഫലങ്ങള്‍ വന്നപ്പോള്‍ ബിആര്‍എസ് നേതാവും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവുവും, കോണ്‍ഗ്രസ് അധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ആളുമായ രേവന്ത് റെഡ്ഢിയും കാമറെഡ്ഢി മണ്ഡലത്തില്‍ തോല്‍വി വഴങ്ങി. ബിജെപിയുടെ കെ വെങ്കട്ട രമണ റെഡ്ഡിയോടാണ് ഇരുവരും പരാജയപ്പെട്ടത്.
അതേസമയം, ഗജ്‌വേലില്‍ കെസിആര്‍ ലീഡ് ചെയ്യുന്നുണ്ട്. മത്സരിച്ച രണ്ടാമത്തെ മണ്ഡലമായ കൊടങ്കലില്‍ രേവന്ത് റെഡ്ഡി വിജയിക്കുകയും ചെയ്‌തു. ഇരു നേതാക്കളും അട്ടിമറി മുന്നില്‍ കണ്ട് രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാൻ തീരുമാനിച്ചിരുന്നില്ലെങ്കില്‍ തെലങ്കാനയുടെ രാഷ്‌ട്രീയ ചിത്രം തന്നെ മാറിയേനെ.
കാമറെഡ്ഢി മണ്ഡലത്തില്‍ കെസിആറും രേവന്തും തമ്മിലാവും മത്സരം എന്നായിരുന്നു പൊതുവെയുള്ള ധാരണ.എന്നാല്‍ ഇതിനെയൊക്കെ കാറ്റില്‍ പറത്തിയാണ് ഇരു നേതാക്കളെയും അട്ടിമറിച്ചു കൊണ്ട് ബിജെപിയുടെ ശക്തനായ സ്ഥാനാര്‍ഥി കെടി രമണ റെഡ്ഢി വരവറിയിച്ചത്. മത്സരം ചിത്രം തെളിയുമ്ബോള്‍ കെസിആര്‍ രമണ റെഡ്ഢിക്ക് പിന്നില്‍ രണ്ടാമതായി ഫിനിഷ് ചെയ്‌തപ്പോള്‍, കോണ്‍ഗ്രസ് വൻ നേട്ടമുണ്ടാക്കിയതിന്റെ പിന്നിലെ പ്രധാനിയായ രേവന്ത് റെഡ്ഢി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.